വിനേഷ് ഫോഗട്ടിന്റെ നിർണായക നീക്കം; കായിക കോടതിയെ സമീപിച്ചു..വെളളി നൽകണമെന്ന് ആവശ്യം
പാരിസ്: ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ കായിക കോടതിയെ സമീപിച്ച് വിനേഷ് ഫോഗട്ട്. മറ്റെല്ലാ മത്സരങ്ങളിലും ഭാര പരിശോധനയിൽ വിജയിച്ചതിനാൽ തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷിന്റെ ആവശ്യം. ഇക്കാര്യം വ്യാഴാഴ്ച കോടതി പരിശോധിക്കും. ഉത്തരവ് വിനേഷിന് അനുകൂലമാണെങ്കിൽ അവർക്ക് വെള്ളി മെഡൽ ലഭിക്കും.
50 കിലോ വിഭാഗം ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു ഫൈനൽ പോരാട്ടം. അതിനിടെ രാവിലെ നടത്തിയ ഭാരപരിശോധനയാണ് വിനേഷിന് വിനയായത്. പരിശോധനയിൽ 100 ഗ്രാം അധികം ഭാരം വിനേഷിന് ഉള്ളതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി തന്നെ വിനേഷിന് ഭാരക്കൂടുതൽ ഉള്ളതായി പരിശീലകരും വിനേഷും തിരിച്ചറിഞ്ഞിരുന്നു. അതിനാൽ ഭാരപരിശോധനയ്ക്കു മുൻപായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താൻ രാത്രി മുഴുവൻ വിനേഷ് കഠിനാധ്വാനം ചെയ്തിരുന്നു. സൈക്ലിങ് നടത്തിയും കടുത്ത വ്യായാമ മുറകൾ ചെയ്തുമെല്ലാമായിരുന്നു ഭാരം കുറക്കാനുള്ള ശ്രമം. മുടിയറക്കം അവർ മുറിച്ചു. പക്ഷെ കാര്യമുണ്ടായില്ല.
അതേസമയം ഭാരം കുറക്കാനുള്ള തീവ്രശമത്തെ തുടർന്ന് നിർജലീകരണം സംഭവിച്ച് വിനേഷിനെ ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അയോഗ്യയാക്കപ്പെട്ട വിവരം വിനേഷ് അറിയുന്നത്.
വിനേഷിനെ അയോഗ്യയാക്കിയ നപടിക്കെതിരെ ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയിരുന്നു. നിർഭാഗ്യകരമായിപ്പോയി നടപടിയെന്നും എത്രയും വേഗം വിഷയത്തിൽ ഇടെപെട്ട് പരിഹാരം കണഅടെത്തണമെന്നുമായിരുന്നു ആവശ്യം. എന്നാൽ യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് യുനൈറ്റഡ് വേൾഡ് റസലിങ് സമിതി വ്യക്തമാക്കിയത്. അതേസമയം വിനേഷിനെ അയോഗ്യയാക്കിയ നടപടിയിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. നിരവധി പേർ താരത്തെ പിന്തുണച്ച് രംഗത്തെത്തി.
കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാമ്പ്യനാണെന്നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചത്. വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കുന്നതാണെന്നും അയോഗ്യയാക്കപ്പെട്ടെങ്കിലും ഓരോ ഇന്ത്യക്കാരുടെ മനസിലും അവരാണ് ചാമ്പ്യൻ എന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ് എന്നായിരുന്നു പ്രധാനമന്തിയുടെ വാക്കുകൾ.
'നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശയുടെ വികാരം വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. അതേസമയം, നിങ്ങൾ അതിജീവനത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ പ്രകൃതമാണ്.
കരുത്തോടെ തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി നിലകൊള്ളുകയാണ്', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.












Click it and Unblock the Notifications