കെനിയയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയച്ചത് ഇന്ത്യ! സൗദിയും യുഎഇയും പിന്നില്‍
മിഡില്‍ ഈസ്റ്റിലെ യുഎസ്-ഇറാന്‍ സംഘര്‍ഷം ആഗോള ഇന്ധന വ്യാപാര പാതകളെ തടസപ്പെടുത്തിയ സാഹചര്യത്തില്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ പിന്തള്ളി കെനിയയുടെ ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പന്ന വിതരണക്കാരായി മാറി ഇന്ത്യ. പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണെങ്കിലും, കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യ തങ്ങളുടെ എണ്ണ ശുദ്ധീകരണ ശേഷി വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
'കെനിയയിലേക്കുള്ള ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം, ഫ്യുവല്‍ ഓയില്‍ എന്നിവയുടെ വിതരണക്കാരായി യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും പകരം ഇന്ത്യ എത്തിയിരിക്കുന്നു,' എന്ന് ബെല്‍ജിയന്‍ കമ്മോഡിറ്റി-ഡാറ്റാ കമ്പനിയായ കെപ്ലറില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി, ഡാലസ് ആസ്ഥാനമായുള്ള ഊര്‍ജ്ജ സാമ്പത്തിക വിദഗ്ധന്‍ അനസ് അല്‍ഹജ്ജി പറഞ്ഞു.

കെനിയയിലേക്ക് മാത്രമല്ല, ആഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ജൂലൈയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനമാണ് വര്‍ധനവുണ്ടായത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് മൂന്നാം രാജ്യങ്ങളില്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചതിനെത്തുടര്‍ന്ന്, യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ ചരക്ക് നീക്കം വഴിതിരിച്ചുവിടേണ്ടി വന്നതോടെ ആഫ്രിക്ക ഇന്ത്യന്‍ ഇന്ധനങ്ങളുടെ പ്രധാന വിപണിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അരാംകോ, അബുദാബിയിലെ അഡ്‌നോക്, എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുമായുള്ള സര്‍ക്കാര്‍ പിന്തുണയുള്ള കരാറുകളിലൂടെയാണ് കെനിയ പരമ്പരാഗതമായി പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവ വാങ്ങിയിരുന്നത്. എന്നാല്‍, യുഎസ്-ഇറാന്‍ സംഘര്‍ഷം മൂലം മിഡില്‍ ഈസ്റ്റിലുണ്ടായ തടസങ്ങള്‍, ഇന്ധന വിതരണത്തിനായി ഇന്ത്യയെ സമീപിക്കാന്‍ ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തെ നിര്‍ബന്ധിതരാക്കി.
പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യവും ഏഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യവുമാണ് ഇന്ത്യ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 22 റിഫൈനറികള്‍ക്ക് പ്രതിവര്‍ഷം 258.1 ദശലക്ഷം ടണ്‍ ശേഷിയാണുള്ളത്. ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 90 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, 2025-26 കാലയളവില്‍ ഇന്ത്യ 61.5 ദശലക്ഷം ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ശുദ്ധീകരണ ശാലയാണിത്. ഇന്ത്യയുടെ ഈ ശുദ്ധീകരണ ശേഷി അപ്രതീക്ഷിതമായ മറ്റൊരു മാറ്റത്തിനും വഴിയൊരുക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ റഷ്യ, ഉക്രെയ്ന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് തങ്ങളുടെ ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം തസപ്പെട്ടതോടെ ഇന്ത്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി.
അതേസമയം, കെനിയയിലേക്കുള്ള യുഎഇയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം ജനുവരിയിലെ പ്രതിദിനം 90,000 ബാരല്‍ എന്നതില്‍ നിന്ന് ഓഗസ്റ്റില്‍ ഏകദേശം 15,000 ബാരലായി കുറഞ്ഞതായി കെനിയന്‍ വാര്‍ത്താ മാധ്യമമായ 'കെനിയന്‍സ്' റിപ്പോര്‍ട്ട് ചെയ്തു. ഈ മാറ്റത്തിന്റെ സൂചനകള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ പ്രകടമായിരുന്നു. ഇന്ത്യയിലെ സിക്ക തുറമുഖത്ത് നിന്ന് കയറ്റിയ 82.38 ദശലക്ഷം ലിറ്റര്‍ മണ്ണെണ്ണ മാര്‍ച്ച് 19-ന് മൊംബാസയില്‍ ഇറക്കിയിരുന്നു.
കൂടാതെ, 156.75 ദശലക്ഷം ലിറ്റര്‍ ഇന്ധനം (81.15 ദശലക്ഷം ലിറ്റര്‍ മണ്ണെണ്ണയും 75.6 ദശലക്ഷം ലിറ്റര്‍ ഡീസലും ഉള്‍പ്പെടെ) ഏപ്രിലില്‍ സിക്കയില്‍ നിന്ന് അയക്കാന്‍ തീരുമാനിച്ചിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയുമായുള്ള വ്യാപാരത്തില്‍ ഉണ്ടായ വലിയ വളര്‍ച്ചയ്ക്കൊപ്പമാണ് കെനിയയിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ജൂലൈയെ അപേക്ഷിച്ച് 2026 ജൂലൈയില്‍ കെനിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യത്തില്‍ 151.41 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ, ആ മാസത്തില്‍ ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന അഞ്ച് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഈ ആഫ്രിക്കന്‍ രാജ്യം മാറി. ഇത് എല്ലാത്തരം ഉല്‍പ്പന്നങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. എന്നിരുന്നാലും, വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി വളര്‍ച്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വലിയ പങ്ക് വഹിച്ചു. ആഗോളതലത്തില്‍ ഇവയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ 4.13 ബില്യണ്‍ ഡോളറില്‍ നിന്ന് 6.92 ബില്യണ്‍ ഡോളറായി ഉയര്‍ന്നു (67.64% വര്‍ധന).
ആഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ജൂലൈയില്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66% വര്‍ധനയുണ്ടായെന്നും ഡാലസ് ആസ്ഥാനമായുള്ള വിദഗ്ധന്‍ അല്‍ഹജ്ജി ചൂണ്ടിക്കാട്ടി. റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രിച്ചതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ ഇന്ധനത്തിന്റെ പ്രധാന വിപണിയായി ആഫ്രിക്ക മാറി.
നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, 2025-26 കാലയളവില്‍ കെനിയയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഉഭയകക്ഷി വ്യാപാരം 4.31 ബില്യണ്‍ ഡോളറിലെത്തി. ഇതില്‍ 4.01 ബില്യണ്‍ ഡോളര്‍ ഇന്ത്യയുടെ കയറ്റുമതിയും 290 ദശലക്ഷം ഡോളര്‍ കെനിയയില്‍ നിന്നുള്ള ഇറക്കുമതിയുമാണ്. ആഫ്രിക്കന്‍ രാജ്യത്തേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് മുന്നിലുള്ളത്.





Click it and Unblock the Notifications