തേനിൽ ചൈനീസ് പഞ്ചസാര സിറപ്പ്; പതഞ്ജലി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ തേനിൽ മായം ചേർത്തെന്ന് കണ്ടെത്തൽ
ദില്ലി: രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ വിപണനം ചെയ്യുന്ന തേന്‍ പരിശുദ്ധിയുടെ ഒരു പ്രധാന പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സിഎഇ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സിഎസ്ഇ ഭക്ഷ്യ ഗവേഷകര്‍ 13 ബ്രാന്‍ഡുകളുടെ അസംസ്‌കൃതവും സംസ്‌കരിച്ചതുമായ തേനാണ് തിരഞ്ഞെടുത്തത്. ദേശീയ ഭക്ഷ്യ റെഗുലേറ്ററി നിയമപ്രകാരം തേന്‍ എന്ന് ലേബല്‍ ചെയ്ത ഡാബൂര്‍, പതഞ്ജലി, ബൈദ്യനാഥ്, ഇമാമി, സാന്ദു എന്നിവയുള്‍പ്പെടെ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി.

പരിശോധന നടത്തിയതില്‍ പതഞ്ജലി, ഡാബര്‍, ഇമാമി തുടങ്ങിയ കമ്പനികള്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ രോഗപ്രതിരോധ ശേഷിക്കായി തേന്‍ വ്യാപകമായി ഉപയോഗിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട പ്രമുഖ ബ്രാന്‍ഡുകള്‍ മായം ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പരിശോധനകള്‍ക്ക് വിധേയമാക്കിയ പ്രമുഖ ബ്രാന്‍ഡുകളില്‍ മാരിക്കോ സഫോള മാത്രമാണ് എല്ലാ പരിശോധനയിലും വിജയിച്ചത്.
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഷുഗര്‍ സിറപ്പാണ് പല പ്രമുഖ ബ്രാന്‍ഡുകളും ഉപയോഗിക്കുന്നതെന്ന് സിഎസ്ഇ അറിയിച്ചു. തേനീച്ചയില്‍ നിന്നും ശേഖരിക്കുന്നതാണ് പ്രകൃതി ദത്തമായ തേന്‍. എന്നാല്‍ ഇതില്‍ ഷുഗര്‍ സിറപ്പ് പോലുള്ള വസ്തുക്കള്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷങ്ങളുണ്ടാക്കുമെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ ചൈനീസ് ഇറക്കുമതി നിരോധിച്ചതിനുശേഷം, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റുകളില്‍ നിന്ന് പ്രാദേശികമായി പഞ്ചസാര സിറപ്പ് ഉത്പാദിപ്പിക്കുകയാണ്.
കൊവിഡിനെ തുടര്‍ന്ന് തേന്‍ വിപണിയില്‍ വലിയ വില്‍പ്പന നടന്നിരുന്നു. എന്നാല്‍ തേനീച്ച കര്‍ഷകര്‍ അപ്പോഴും ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അന്വേഷണം നടത്തിയതെന്ന് സിഎഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു. ശീതള പാനിയങ്ങളെ കുറിച്ച് 2003, 2006 വര്‍ഷങ്ങളില്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ വളരെയധികം ആരോഗ്യത്തിന് ഹാനീകരമായ തട്ടിപ്പാണ് തേനില്‍ നടക്കുന്നത് സുനിത നരേന്‍ വ്യക്തമാക്കി.












Click it and Unblock the Notifications