32 പെട്ടികളിൽ 30 എണ്ണവും സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക്: വിടാതെ പിന്തുടർന്ന് കസ്റ്റംസ്
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്നുള്ള പാഴ്സലുകൾ മലപ്പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം മുൻ സി- ആപ്റ്റ് മേധാവിയിലേക്ക് നീളുന്നു. ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ സാധനങ്ങൾ സി- ആപ്റ്റിലേക്ക് കൊണ്ടുവന്നുവെന്ന വിവരം പുറത്തുവന്നതോടെ പാഴ്സൽ ഇടപാട് നടന്ന സമയത്ത് സി- ആപ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഡോ. എം അബ്ദുൾ റഹന്മാനിൽ നിന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും.

എംഡിയുടെ നിർദേശം
സി- ആപ്റ്റ് എം ഡിയുടെ നിർദേശം അനുസരിച്ചാണ് പാഴ്സലുകൾ സ്വീകരിച്ചതെന്ന്
കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ സി- ആപ്റ്റ് ജിവനക്കാർ മൊഴി നൽകിയിരുന്നു. ചട്ടപ്രകാരം പുറത്ത് നിന്നുള്ള പാഴ്സലുകൾ സ്വീകരിക്കാൻ സി ആപ്റ്റിന് കഴിയില്ല. കോൺസുലേറ്റിലെ പാഴ്സലുകൾ വരുമ്പോൾ അത് സ്വീകരിക്കാൻ നിർദേശം നൽകിയത് അബ്ദുരറഹ്മാൻ ആണെന്നും മൊഴിയിൽ പറയുന്നു.

30 പെട്ടികളിൽ എന്ത്
ജൂൺ 25ന് എത്തിച്ച പാഴ്സലുകൾ സി- ആപ്റ്റിലേക്ക് എത്തിച്ചെന്നും ഇതാണ് പിന്നീട് മലപ്പുറത്തേക്ക് കൊണ്ടുപോയിട്ടുള്ളതെന്നും അധികൃതരും വ്യക്തമാക്കുന്നു. പാഴ്സലുകൾ തുറന്ന് പരിശോധിക്കാതെ മലപ്പുറത്തേക്ക് കൊണ്ടുപോയതാണ് ദൂരൂഹത വർധിപ്പിക്കുന്നത്. സി- ആപ്റ്റിലെത്തിയ 32 പെട്ടികളിൽ രണ്ടെണ്ണം മാത്രമാണ് ജീവനക്കാരുടെ മുമ്പിൽ വെച്ച പൊട്ടിച്ചത്. ബാക്കിയുള്ള പെട്ടികളും സി- ആപ്റ്റിൽ അച്ചടിച്ച പുസ്തകങ്ങൾ കൊണ്ടുപോകുന്ന മറച്ച വണ്ടിയിൽ മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

മന്ത്രിയുടെ വിശദീകരണം
ഡിപ്ലോമാറ്റിക് ബാഗേജിൽ സി- ആപ്റ്റിലേക്ക് പാഴ്സൽ വന്നതിന് പിന്നാലെ അബ്ദുൾ റഹ്മാനെ സി- ആപ്റ്റിന്റെ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി എൽബിഎസ് ഡയറക്റാക്കി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി കെടി ജലീലും രംഗത്തെത്തിയിട്ടുണ്ട്. താൻ നിർദേശം നൽകിയത് പ്രകാരമാണ് സി- ആപ്റ്റ് പാഴ്സലുകൾ സ്വീകരിച്ചിട്ടുള്ളതെന്നും മതഗ്രന്ഥങ്ങളാണ് പാഴ്സലിനുള്ളിൽ ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സി- ആപ്റ്റിന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്നത് കെടി ജലീലാണ്.

വീഴ്ച സംഭവിച്ചോ?
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ പെട്ടികൾ സ്വീകരിച്ചതോടെ സി- ആപ്റ്റിനും അധികാരികൾക്കും മന്ത്രിക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ്
നയതന്ത്ര വിദഗ്ധർ പറയുന്നത്. എന്നാൽ മലപ്പുറത്തേക്ക് സി- ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയ പെട്ടികളിൽ മതഗ്രന്ഥങ്ങളല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നും കസ്റ്റംസ് അന്വേഷിച്ച് വരികയാണ്.

കസ്റ്റംസ് അന്വേഷണം
ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ പെട്ടികൾ സ്വീകരിച്ച് സി- ആപ്റ്റിലെത്തിച്ച സംഭവത്തിൽ അഞ്ച് ജീവനക്കാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ വിവരം ശേഖരിച്ചിട്ടുണ്ട്. ഡ്രൈവർ, ഡെലിവറി സ്റ്റോർ ഇൻ ചാർജ്, പ്രൊഡക്ഷൻ ഇൻ ചാർജ്, വട്ടിയൂർക്കാവിലെ ഓഫീസ് ഇൻചാർജ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. വിദേശത്ത് നിന്നെത്തി സി ആപ്റ്റിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ ഒന്ന് പരിശോധിക്കുന്നതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഡെലിവറി സ്റ്റോറിലേക്ക് മാറ്റിവെച്ച രണ്ട് പെട്ടികളിൽ ഒന്നാണ് കസ്റ്റംസ് കൊണ്ടുപോയിട്ടുള്ളത്.

വിവരങ്ങൾ തേടി
പെട്ടിയിലെത്തിച്ച മതഗ്രന്ഥങ്ങൾ എവിടെ വെച്ചാണ് അച്ചടിച്ചതെന്നും, ഗ്രന്ഥങ്ങൾ കേരളത്തിലേക്ക് അയച്ചിട്ടുള്ളത് ആരാണെന്നും കസ്റ്റംസ് ഇതിനൊപ്പം പരിശോധിച്ച് വരികയാണ്. മന്ത്രി കെടി ജലീൽ പാഴ്സൽ തുറന്ന് പരിശോധിച്ചതും സർക്കാർ വാഹനത്തിൽ കൊണ്ടുപോയതും വീഴ്ചയാണെന്നാണ് നയതന്ത്ര രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്ത് നിന്ന് എന്തെങ്കിലും സാധനങ്ങൾ എത്തിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. മതഗ്രന്ഥങ്ങൾ കേരളത്തിൽ കിട്ടുമെന്നിരിക്കെ വിദേശത്ത് ഇറക്കുമതി ചെയ്യാനുള്ള നീക്കവും കസ്റ്റംസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications