പാകിസ്താന് ഇന്ത്യയുടെ ആദ്യ പ്രഹരം; പാക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കി
Recommended Video
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യ 200 ശതമാനം കൂട്ടി.
സൗഹൃദ രാഷ്ട്ര പദവി പിൻവലിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ പാകിസ്ഥാന് ലഭിച്ചിരുന്ന നികുതിയിളവുകൾ പൂർണമായും ഇല്ലാതായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന ഇറക്കുമതി തീരുവയുടെ ഇരട്ടിത്തുക ഇന്ത്യ പാകിസ്ഥാന് മേൽ ചുമത്തിയിരിക്കുന്നത്.
പുൽവാമയിൽ സൈനീക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഭീകരപ്രവർത്തനത്തിന് പിന്തുണ നൽകുന്ന പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും നടത്തുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യപടിയായാണ് സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കിയത്. 1996ലാണ് ഇന്ത്യ പാകിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നൽകിയത്.
ഇറക്കുമതി തീരുവ 200 ശതമാനമായി വർദ്ധിപ്പിച്ചതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അറിയിച്ചത്. സിമന്റ്, പരുത്തി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പാകിസ്ഥാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ നടപടി പാകിസ്ഥാന് വൻ തിരിച്ചടിയുണ്ടാക്കും.
കശ്മീരില്‍ നിന്ന് വീണ്ടും ദുഃഖ വാര്‍ത്ത; റജൗരിയില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു