തുർക്കിയിൽ ഉർദുഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച, ആമിർ ഖാൻ വിവാദത്തിൽ! ഇന്ത്യയുടെ ശത്രുവെന്ന്!
മുംബൈ: സിനിമകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ബോളിവുഡിലെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന വ്യക്തിത്വമാണ് അമീര്‍ ഖാന്റെത്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ അമീര്‍ ഖാന് പുത്തരിയല്ല. ഏറ്റവും ഒടുവില്‍ തുര്‍ക്കിയുടെ പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ച അമീര്‍ ഖാനെ വിവാദത്തിലാക്കിയിരിക്കുകയാണ്.
തുര്‍ക്കി ഇന്ത്യയുടെ ശത്രുപക്ഷത്തുളള രാജ്യമാണെന്നും പാക്സ്താന്റെ പക്ഷത്താണെന്നും ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ അടക്കമുളളവര്‍ വാളെടുത്തിരിക്കുന്നത്. വിശദാംശങ്ങളിങ്ങനെ..
സൈബർ ആക്രമണം പതിവ്
ബിജെപിയോടും നരേന്ദ്ര മോദിയോടും ചായ്വുളള ബോളിവുഡിലെ ഭൂരിപക്ഷത്തിനൊപ്പം നില്ക്കുന്ന താരമല്ല അമീര്‍ ഖാന്. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും അമീര്‍ ഖാന് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിധേയനാകേണ്ടതായും വന്നിട്ടുണ്ട്. പികെ അടക്കമുളള അമീര്‍ ചിത്രങ്ങള്‍ പലര്‍ക്കും രുചിച്ചിരുന്നില്ല.
സിനിമാ ചിത്രീകരണം തുർക്കിയിൽ
ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അമീര്‍ ഖാന് തുര്‍ക്കിയില്‍ എത്തിയത്. ഈ വര്‍ഷം ഒക്ടോബറിലാണ് തുര്‍ക്കിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അതിനിടെയാണ് തുര്‍ക്കി പ്രഥമ വനിതയുമായുളള കൂടിക്കാഴ്ച.
അമീറിനെ കണ്ടതിൽ സന്തോഷം
അമീര്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം എമിനെ ഉര്ദുഗാന് തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അമീറിനൊപ്പമുളള ചിത്രങ്ങളും അവര്‍ ട്വീറ്റ് ചെയ്തു. ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യന്‍ നടനും നിര്‍മ്മാതാവും സംവിധായകനുമായ അമീര്‍ ഖാനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ചിത്രീകരിക്കുന്നതും സന്തോഷമുണ്ടാക്കുന്നതാണെന്നും എമിനെ ട്വീറ്റ് ചെയ്തു.
Recommended Video
ഇന്ത്യ-തുർക്കി ബന്ധം
ഇതിന് പിറകെയാണ് അമീര്‍ ഖാന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. സമീപകാലത്തായി ഇന്ത്യയുമായി തുര്‍ക്കിയുടെ ബന്ധം അത്ര സുഖകരമല്ല. ഫെബ്രുവരിയില്‍ ദില്ലി കലാപത്തിന് പിന്നാലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ മുസ്ലീംകളെ കൂട്ടക്കൊല ചെയ്യുന്നതായി പ്രസിഡണ്ട് തയ്യിപ് ഉര്ദുഗാന് ആരോപിച്ചിരുന്നു. അങ്കാരയിലെ പ്രസംഗത്തിലാണ് ഉര്ദുഗാന് ഇന്ത്യയെ വിമര്‍ശിച്ചത്.
പിന്തുണ പാകിസ്താന്
കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും തുര്‍ക്കി നിലപാടെടുത്തു. ഐക്യരാഷ്ട്രസഭയിലും തുര്‍ക്കി കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. 8 മില്യണ്‍ ആളുകള്‍ കശ്മീരില്‍ തടവിലാണെന്നാണ് ഉര്ദുഗാന് ആരോപിച്ചത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഉര്ദുഗാന് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമ ബഹിഷ്കരണാഹ്വാനം
ഏറ്റവും ഒടുവില്‍ ഹാദിയ സോഫയ പളളിയെ മുസ്ലീം പളളിയാക്കി മാറ്റിയ എര്‍ദുഗാന്റെ തീരുമാനത്തിനും വ്യാപകമായ വിമര്‍ശങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എര്‍ദുഗാന്റെ ഭാര്യയുമായി അമീര്‍ ഖാന് നടത്തിയ കൂടിക്കാഴ്ച ട്വിറ്ററില്‍ ഒരു കൂട്ടരെ കലി പിടിപ്പിച്ചിരിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദ സിനിമ ബഹിഷ്ക്കരിക്കാനുളള ആഹ്വാനം വരെ ഉയര്‍ന്നു കഴിഞ്ഞു.
വിട്ട് നിന്ന് ഖാൻ ത്രയം
2018ല്‍ ഇന്ത്യയുടെ സുഹൃത്തായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബോളിവുഡ് താരങ്ങളെ അടക്കം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അമീര്‍ ഖാനോ സല്മാന് ഖാനോ ഷാരൂഖ് ഖാനോ ആ വിരുന്നില്‍ പങ്കെടുത്തില്ല. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴുളള സൈബര്‍ ആക്രമണം.
ഉര്‍ദുഗാനുമായി കൂടിക്കാഴ്ച
ഹൈന്ദവ വിരുദ്ധത സിനിമകളിലൂടെ പ്രോത്സാഹിപ്പിച്ച അമീര്‍ ഖാന് ഇപ്പോള്‍ ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ട് ചേരുന്നു എന്നാണ് ട്വിറ്ററില്‍ ചിലര്‍ ആരോപിക്കുന്നത്. ഈ കൂടിക്കാഴ്ച സാധാരണമല്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 2017ല്‍ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി തുര്‍ക്കിയില്‍ എത്തിയപ്പോള്‍ പ്രസിഡണ്ട് ഉര്‍ദുഗാനുമായി അമീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.