'ശശി തരൂരിന്റെ പുതിയ മിഠായി, ഇത്തവണ ചുവന്ന മുടിക്കാരി', ആർജെ പുർഖക്കെതിരെ സൈബർ ആക്രമണം
ദില്ലി: ട്വിറ്റര്‍ അടക്കമുളള സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പോലെ തന്നെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന കോണ്‍ഗ്രസ് നേതാവാണ് തിരുവനന്തപുരം എംപി ശശി തരൂര്‍.. ഏറ്റവും ഒടുവില്‍ ശശി തരൂരിനെ അഭിമുഖം നടത്തിയ ആര്‍ജെ പുര്ഖയാണ് സൈബര്‍ അക്രമികളുടെ ഇര.
ശശി തരൂരിനൊപ്പമുളള അഭിമുഖത്തിന് ശേഷം പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിലാണ് പുര്‍ഖയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീലവും അധിക്ഷേപവും നിറയുന്നത്.
തരൂരിനൊപ്പം അഭിമുഖം
98.3 റേഡിയോ മിര്‍ച്ചിയിലെ റേഡിയോ ജോക്കിയായ പുര്‍ഖ ജയ്പൂര്‍ സാഹിത്യോല്വത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ അഭിമുഖം നടത്തിയത്. ഇംഗ്ലീഷ് ഭാഷയില്‍ അപാര പരിജ്ഞാനമുളള ശശി തരൂരിന്റെ ഹിന്ദി എങ്ങനെയുണ്ട് എന്നുളള ടെസ്റ്റ് ആയിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ വീഡിയോയും ശശി തരൂരിന് ഒപ്പമുളള ചിത്രങ്ങളും പുര്‍ഖ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അശ്ലീല പ്രതികരണങ്ങൾ
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര് പുര്ഖയെ അശ്ലീലം പറഞ്ഞ് രംഗത്ത് വന്നത്. തന്റെ ഒരു സുഹൃത്ത് ട്വിറ്ററില്‍ വന്ന ചില കമന്റുകള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് അയച്ച് തന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് പുര്‍ഖ പറയുന്നു. തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സമാനമായ പ്രതികരണങ്ങള്‍ എല്ലായിടത്തും കണ്ടുവെന്നും പുര്‍ഖ പറയുന്നു.
ഏറ്റവും പുതിയ ഇര
ശശി തരൂരിന്റെ പുതിയ മിഠായി എന്നും ഇത്തവണ ഒരു ചുവന്ന മുടിക്കാരി ആണെന്നും ശശി തരൂരിന്റെ ഏറ്റവും പുതിയ ഇര എന്നും തരൂരിന്റെ പുതിയ കണ്ടെത്തല്‍ എന്നുമടക്കമാണ് ആളുകള്‍ ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. ഇതിലും ഭീകരമായ പ്രതികരണങ്ങള്‍ ഉണ്ടെന്നും പുറത്ത് പറയാന്‍ പോലും കൊളളില്ലെന്നും പുര്‍ഖ പറയുന്നു.
'വൈ ഷുഡ് തരൂര്‍ ഹാവ് ഓള് ദ ഫണ്‍'
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത് 'വൈ ഷുഡ് തരൂര്‍ ഹാവ് ഓള് ദ ഫണ്‍' എന്നും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പുര്‍ഖ പറയുന്നു. തന്റെ ജോലി ചെയ്തു എന്നതിന്റെ മാത്രം പേരിലാണ് ഇത്തരമൊരു അശ്ലീല സൈബര്‍ ആക്രമണത്തിന് വിധേയമാക്കപ്പെടുന്നത് എന്നും പുര്‍ഖ പ്രതികരിക്കുന്നു.
തരൂർ നിരന്തരമായി ഇര
സ്ത്രീകളുമായി ചേര്‍ത്ത് ശശി തരൂരിന് എതിരെ പതിവായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സുനന്ദ പുഷ്കറിന്റെ മരണത്തിന് ശേഷമാണ് തരൂരിനെ സ്ത്രീകളുമായി ബന്ധപ്പെടുത്തിയുളള സൈബര്‍ ആക്രമങ്ങള്‍ വ്യാപകമായത്. എന്നാല്‍ തരൂരിനെ ലക്ഷ്യമിട്ട് രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന ഇത്തരം ആക്രമങ്ങള്‍ സ്ത്രീകളെ എത്തരത്തില്‍ ബാധിക്കുന്നു എന്നവര്‍ ഓര്‍ക്കുന്നില്ലെന്ന് പുര്‍ഖ പറയുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്നും പുര്‍ഖ കൂട്ടിച്ചേര്‍ക്കുന്നു.