ബുൾബുൾ ചുഴലിക്കാറ്റ് ബംഗാൾ തീരത്തേക്ക്: കൊൽക്കത്ത വിമാനത്താവളം അടച്ചിടും, ശക്തമായ മഴയും കാറ്റും!!
ദില്ലി: ബുൾബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ കൊൽത്തക്ക വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്ന് മുതൽ കണ്ട് മീറ്റർവരെയുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ ബുൾബുൾ പശ്ചിമബംഗാൾ തീരത്തെത്തുമെന്നാണ് കരുതുന്നത്.
അയോധ്യ വിധി: വിശ്വാസം മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് കോടതി
ശക്തമായ ബുൾബുൾ ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെ നിർത്തിവെച്ചതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കിയത്. കൊൽക്കത്തയിൽ ബുൾബുൾ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ബുൾബുൾ ചുഴലിക്കാറ്റ് സുന്ദർബൻ ഡെൽറ്റയിലെ സാഗർ ദ്വീപിൽ വൈകിട്ട് ആറ് മണിയോടെ മഴയ്ക്കും കാരണമാകും. മണിക്കൂറിൽ 120 - 130 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശും.
സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ വീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നതായും ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്തനിവാരണ സേനയെയും സജ്ജമാക്കിയതായും മമതാ ബാനർജി ട്വീറ്റിൽ വ്യക്തമാക്കി. തീരപ്രദേശത്തുനിന്ന് 1,20000 പേരെ ഇതിനകം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലേയും ഒഡിഷയിലേയും ചീഫ് സെക്രട്ടറിമാർ സ്ഥിതിഗതികൾ വീക്ഷിച്ച് വരികയാണ്.
താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചതിനൊപ്പം മത്സ്യ ബന്ധനവും നിർത്തിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് തീരദേശ ജില്ലകളിൽ നിന്നുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ളത്. തീരദേശ സേന, ഇന്ത്യൻ നാവിക സേന, സൈന്യം, വ്യോമസേന എന്നിവയുടെ സേവനവും ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.