ബുൾബുൾ ചുഴലിക്കാറ്റ് ആറ് മണിക്കൂറിൽ ശക്തി പ്രാപിക്കും: രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ചുഴലിക്കാറ്റ്
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ബുൾബുൾ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് ഒഡീഷയ്ക്ക് സമീപത്ത് കൂടി പശ്ചിമബംഗാളിനോട് ചേർന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രണ്ടാഴ്ചക്കിടെ രൂപംകൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. നേരത്തെ ക്യാർ, മഹാ എന്നീ ചുഴലിക്കാറ്റുകളാണ് രൂപമെടുത്തത്. അടുത്ത ആറ് മണിക്കൂറിൽ ബുൾബുൾ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശനിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ഗതി മാറിത്തുടങ്ങും.
മഹാനാടകത്തിന് അന്ത്യമില്ല: ചർച്ചയിൽ പുരോഗതിയില്ലെന്ന് ശിവസേന, വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് റൌട്ട്
ബുൾബുൾ ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് പുറമേ ഒഡിഷയുടെ വടക്കൻ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ മണിക്കൂറിൽ 70- 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ കടലിലിറങ്ങരുതെന്ന് മത്സ്യതൊഴിലാളികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ വീടുകൾക്ക് വ്യാപകമായി കേടുപാടുകൾ സംഭവിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തീരദേശ വിളകൾക്ക് കേടുപാടുകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
കടൽത്തീരങ്ങൾ സന്ദർശിക്കുന്ന ജനങ്ങൾക്ക് ഒഡിഷ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ 600 ഓളം താൽക്കാലിക പാർപ്പിടങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. നവംബർ 8,9 തിയ്യതികളിൽ ഒഡീഷ തീരത്ത് ശക്തമായ മഴക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഏഴോളം ചുഴലിക്കാറ്റുകളാണ് ഈ ഒരു വർഷത്തിനിടെ ഇന്ത്യയിലുണ്ടായിട്ടുള്ളത്. 33 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നിട്ടുള്ളത്. ക്യാർ, ഫാനി, വായു, ഹിക്ക, മഹ, എന്നിങ്ങനെ ഏഴോളം ചുഴലിക്കാറ്റുകളാണ് ഇന്ത്യയുടെ തീര പ്രദേശങ്ങളിൽ നാശം വിതച്ചത്.