തിത്ലിക്ക് ശേഷം നൂറ് കിലോമീറ്റർ വേഗതയിൽ 'ഗജ' വരുന്നു, കനത്ത മഴയും കാറ്റും, അതീവ ജാഗ്രത
Recommended Video
ചെന്നൈ: ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തിയ തിത്ലിക്കും ലുബാനും ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി തീരപ്രദേശത്ത് ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുതിയ ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുളള പുതിയ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗജ എന്നാണ് ഈ പുതിയ ചുഴലിക്കാറ്റിന്റെ പേര്.
ഗജ വരുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയ്ക്ക് വടക്ക് കിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ന്യൂനമര്‍ദം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപം മാറുന്ന ഈ ന്യൂനമര്‍ദ്ദത്തിന് ഗജ എന്ന് ശ്രീലങ്കയാണ് പേരിട്ടിരിക്കുന്നത്. ഈ ചുഴലിക്കാറ്റ് നവംബര്‍ പതിനഞ്ചോടെ കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍.
അതീവ ജാഗ്രതാ നിര്‍ദേശം
അര്‍ധരാത്രിയോടെ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കൂടല്ലൂരിനും ഇടയ്ക്ക് ഗജ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് പുതുച്ചേരി, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കനത്ത മഴയോടൊപ്പം നൂറ് കിലോമീറ്റര്‍ വേഗതയില്‍ ഗജ വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.
24 മണിക്കൂറിനകം
അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറും. നവംബര്‍ 14 രാത്രി മുതല്‍ ഈ ന്യൂനമര്‍ദം കാരണം വടക്കന്‍ തമിഴ്നാട്ടിലെ തീരപ്രദേശത്ത് നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഗജ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് വഴി വടക്കന്‍ തമിഴ്നാടിന്റെയും തെക്കന്‍ ആന്ധ്രയുടേയും ഇടയ്ക്കുളള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കും.
വേഗത കുറയും
ഇവിടെ നിന്ന് തമിഴ്നാട് കുഡലൂര്‍ ഭാഗത്തേക്ക് ആണ് ഗജ കടക്കുക. ഇവിടെ എത്തുമ്പോഴേക്ക് ഗജയ്ക്ക് ശക്തി കുറയും. തുടര്‍ന്ന് ആന്ധ്രപ്രദേശിലേക്ക് കടക്കുന്ന ഗജ വിശാഖപട്ടണത്തിലേക്ക് എത്തുമ്പോഴേക്ക് ശക്തി മുഴുവനായും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിത്ലിക്ക് ശേഷം
മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തേക്ക് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുളള തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഒഡിഷയിലും ആന്ധ്രയിലും വീശിയ തിത്ലി ചുഴലിക്കാറ്റില്‍ 70 പേര് മരിച്ചിരുന്നു.