ഗജ ചുഴലിക്കാറ്റിൽ മരണം 36 ആയി, ഭീതിയൊഴിയും മുൻപ് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം
Recommended Video
ചെന്നൈ: തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുകയാണ് ഗജ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിയായ വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നിരിക്കുന്നത്.
ഗജ ചുഴലിക്കാറ്റിനെ കേരളവും ഭയന്നിരിക്കുകയാണ്. ഇടുക്കിയിലടക്കം കനത്ത മഴ പെയ്തതും ഉരുള്‍ പൊട്ടിയതും കേരളത്തെ ആശങ്കയിലാഴ്ത്തി. അതിനിടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയും കേരളത്തിന് ആശങ്കയേറ്റുകയാണ്.
മരണസംഖ്യ 36 ആയി
തമിഴ്നാട്ടില്‍ വലിയ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ് ഇപ്പോള്‍ ദുര്‍ബലമായി അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. ഗജയുടെ സംഹാരതാണ്ഡവത്തില്‍ തമിഴ്നാട്ടില്‍ ഇതുവരെ 36 പേര്‍ക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. കൂടല്ലൂര്‍, നാഗപട്ടണം, രാമനാഥപുരം, പുതുക്കോട്ട, തിരുവാറൂര്‍ എന്നീ ജില്ലകളിലാണ് ഗജ കനത്ത നാശം വിതച്ചത്.
സ്തംഭിച്ച് നാട്
ഈ പ്രദേശങ്ങളില്‍ ഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. 15,000ത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് കാറ്റില്‍ തകര്‍ന്ന് വീണിരിക്കുന്നത്. 9 മണിക്കൂറോളം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷത്തോളം മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. മരങ്ങള്‍ വീണ് പലയിടത്തും റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. ആയിരത്തിലേറെ കന്നുകാലികള്‍ ചത്തിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഊർജ്ജം
ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയും നശിച്ചിട്ടുണ്ട്. നാഗപട്ടണത്തും കാരയ്ക്കലിലും ഉളള പല ദുരന്ത ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു.
പുതിയ ന്യൂനമർദ്ദം
അതിനിടെ ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത് വീണ്ടും ആശങ്കയുണര്‍ത്തുന്നു. ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ശക്തമായ കാറ്റ് വീശും
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്ക് കിഴക്കന്‍ അറബിക്കടലിലുമാണ് ശക്തമായ കാറ്റ് വീശുക. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെ കൂടാനും സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കടലിൽ പോകരുത്
ഗജയുടെ സ്വാധീനം കാരണം കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. അറബിക്കടലില്‍ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും പോകരുത്
ജാഗ്രത പാലിക്കണം
ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയുടെ മുകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത് കാരണം കഴിഞ്ഞ ദിവസം ജില്ലയില്‍ ശക്തമായ മഴ പെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കമുളള ജില്ലകളില്‍ കാറ്റും മഴയുമുണ്ടാകാനുളള സാധ്യതയുണ്ട്. ഇടുക്കിയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തീരദേശത്തും മലയോര മേഖലകളിലും ഉളളവരോട് അതീവജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.