ഉംപുൻ ചുഴലിക്ക് ശേഷം മണ്ണ് നശിച്ചു, ബംഗാളിലെ കർഷകർക്ക് രക്ഷയായി കേരളത്തിന്റെ പൊക്കാളി കൃഷി
കൊല്‍ക്കത്ത: കേരളത്തിന്റെ സ്വന്തം പൊക്കാളി കൃഷിയെ ഏറ്റെടുത്തിരിക്കുകയാണ് പശ്ചിമ ബംഗാള്‍. മാസങ്ങള്‍ക്ക് മുന്‍പ് ബംഗാളില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശം ഉണ്ടാക്കിയിരുന്നു. മാത്രമല്ല കടല്‍ വെള്ളം അടിച്ച് കയറി പലയിടത്തും മണ്ണിന്റെ സ്വഭാവം തന്നെ മാറിപ്പോയിരിക്കുകയാണ്. പ്രത്യേകിച്ച് ഉംപുന്‍ ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ച സൗത്ത് 24 പര്‍ഗാനയിലെ കൃഷിക്കാരുടെ ജീവിതമാണ് ദുരിതത്തിലായത്.
കേരളത്തിന്റെ പൊക്കാളി കൃഷിയെ ഇവിടുടെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പൊക്കാളി നെല്‍വിത്തിന്റെ പ്രത്യേകത അതിന് ലവണാംശമുളള മണ്ണിലും വിളയാനാകും എന്നുളളതാണ്. മാത്രമല്ല വെള്ളക്കെട്ടിനെ അടക്കം അതിജീവിക്കുന്ന ഈ നെല്ലം വെള്ളം മൂടിക്കിടന്നാലും നശിച്ച് പോകില്ല എന്ന പ്രത്യേകതയും ഉണ്ട്. ഇതാണ് ബംഗാളിന് പ്രതീക്ഷയേകുന്ന ഘടകവും. ചുഴലിക്കാറ്റിന് ശേഷം സുന്ദര്‍ബനിലെ വലിയൊരു പ്രദേശത്തെ മണ്ണിലാണ് ഉപ്പ് കലര്‍ന്നത്. ഇതോടെ കൃഷി അസാധ്യമായി.
Recommended Video
ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നിന്ന് 5 കിലോയോളം പൊക്കാളി നെല്‍വിത്താണ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോയത്. സൗത്ത് 24 പര്‍ഗാനയിലെ കണ്‍കണ്‍ദിഗി ഗ്രാമത്തിലാണ് ഈ നെല്ല് വിതച്ചിരിക്കുന്നത്. ഫലം വരാന്‍ കര്‍ഷകര്‍ കാത്തിരിക്കുകയാണ്. ഇതുവരെ കൃഷിക്ക് കുഴപ്പമൊന്നും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി എന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘടനയാണ് കര്‍ഷകരെ സഹായിക്കാന്‍ പൊക്കാളി കൃഷി പരീക്ഷിക്കുന്നത്.
ബിഎസ്എസിന്റെ കേരള ഘടകം വൈസ് പ്രസിഡണ്ട് ആയ ഫ്രാന്‍സിസ് കളത്തുങ്കല്‍ ആണ് പശ്ചിമ ബംഗാളില്‍ പൊക്കാളി കൃഷി പരീക്ഷിക്കാനുളള നിര്‍ദേശം മുന്നോട്ട് വെച്ചത്. മുന്‍ പ്രൊഫസര്‍ ആയ ഫ്രാന്‍സിസ് കളത്തിങ്കല്‍ വര്‍ഷങ്ങളായി കൊച്ചി ചെല്ലാനത്ത് പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. ഒരു കാലത്ത് കേരളത്തില്‍ 25,000 ഹെക്ടറില്‍ വരെ പൊക്കാളി കൃഷി ചെയ്തിരുന്നു. ഇന്നത് 5000 ഹെക്ടര്‍ ആയി കുറഞ്ഞിരിക്കുകയാണ്.
പൊക്കത്തില്‍ അതായത് ഉയരത്തില്‍ വളരുന്നത് എന്ന അര്‍ത്ഥത്തിലാണ് ഈ നെല്‍വിത്തിന് പൊക്കാളി എന്ന പേര് വന്നത്. ഒരു നെല്‍ച്ചെടിക്ക് ഏകദേശം 1.5 മീറ്ററിനും 2 മീറ്ററിനും ഇടയിലാണ് നീളം ഉണ്ടാവുക. ഇത് സാധാരണ നെല്‍ച്ചെടിയേക്കാളും വളരെ അധികമാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് പൊക്കാളി കൃഷി. കീടനാശിനിയോ രാസവളമോ ഈ കൃഷിക്ക് ഉപയോഗിക്കില്ലെന്ന് ഫ്രാന്‍സിസ് കളത്തുങ്കല്‍ പറയുന്നു.