തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം:ദക്ഷിണ ഗുജറാത്ത്,ഉത്തര മഹാരഷ്ട്ര തീരങ്ങൾക്ക് ചുഴലിക്കാറ്റ്
ദില്ലി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട അതിശക്ത ന്യൂനമർദം മണിക്കൂറിൽ 11 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ അക്ഷാംശം 15.0° വടക്ക് രേഖാംശം 71.2° കിഴക്ക് എന്നയിടത്തെത്തിയിട്ടുണ്ട്. ഗോവയിലെ പഞ്ചിം തീരത്ത് നിന്ന് 280 കിമീയും മുംബൈയിൽ നിന്ന് 490 കിമീ ദൂരത്തുമാണ്. നിലവിൽ തീവ്ര ന്യൂനമർദമായി മാറിക്കഴിഞ്ഞിട്ടുള്ള സിസ്റ്റം അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനു ശേഷമുള്ള 12 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 മുതൽ 88 കിമീ വരെയുള്ളവയാണ് ചുഴലിക്കാറ്റുകൾ. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 89 മുതൽ 117 കിമീ വരെയുള്ളവയാണ് ശക്തമായ ചുഴലിക്കാറ്റുകൾ. നിലവിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ 3 നോട് കൂടി ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ കടൽ പ്രക്ഷുബ്ദമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല.

ജൂൺ 2 ന് ന്യൂനമർദത്തിന്റെ സ്വാധീനം മൂലവും കാലവർഷം എത്തുന്നതിൻറെ ഭാഗമായും കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. കോഴിക്കോട് ജില്ലയിൽ ജൂൺ 2 ന് ചിലയിടങ്ങളിൽ അതിശക്തമായ മഴയും (24 മണിക്കൂറിൽ 115 എംഎം മുതൽ 204 എംഎം വരെ മഴ) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായതോ അതിശക്തമായതോ ആയ മഴയുടെ സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂൺ 2 ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തീരദേശവാസികളോട് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications