നിവാർ: ഇന്ന് അര്‍ദ്ധരാത്രിയോടെ പുതുച്ചേരി തീരം തൊടും, തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും അവധി
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച പൊതുഅവധി വ്യാഴാഴ്ച വരെ നീട്ടി. 13 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെന്നൈ, കടലൂര്‍, ചെംഗല്‍പട്ടു, തിരുവാനമലൈ, വില്ലുപുരം, തഞ്ചാവൂര്‍, നാഗപട്ടണം, പെരമ്പൂര്‍, അരിയലൂര്‍ എന്നിവിടങ്ങളിലേക്കും വ്യാഴാഴ്ച പൊതു അവധി ദിവസമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
അതേസമയം, ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോ അല്ലെങ്കില്‍ 26ന് പുലര്‍ച്ചയോ തമിഴ്‌നാട് പുതുച്ചേരി കരയിലേക്ക് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അവസാനമായി പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു. പുതുച്ചേരി തീരങ്ങളിലെ കാരയ്ക്കല്‍, മാമല്ലപുരം എന്നിവിടങ്ങളിലാണ് കാറ്റ് അതിശക്തമായി വീശുക. 120-130 കിലോ മീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് 145 കിലോ മീറ്റര്‍ വേഗത വരെ കൈവരിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് പുതുച്ചേരി അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ പങ്കുവച്ചിട്ടുണ്ട്.
പുതുച്ചേരിയില്‍ നാളെ രാവിലെ വരെ നിരോധാനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ ചുഴലി നാശം വിതക്കില്ലെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ ഇന്നലെ ആരംഭിച്ച കനത്ത മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമോയെന്ന ആശങ്കയുണ്ട്. ചെന്നൈ നഗരത്തില്‍ ഇന്നലെമുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നടത്താനിരുന്ന പരിപാടികള്‍ ബിജെപി മാറ്റിവച്ചു. നവംബര്‍ ആറിന് ആരംഭിച്ച വെട്രിവേല്‍ യാത് അടക്കമുള്ളവ തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍ അറിയിച്ചു. വെട്രിവേല്‍ യാത്ര ഡിസംബര്‍ 5ന് തിരുച്ചെന്തൂറില്‍ നിന്ന ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്. നിവാര്‍ നാശം വിതക്കുമെന്ന് ആശങ്കയുള്ള കടലൂര്‍ തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം, പുതുച്ചേരി, കാരക്കല്‍ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ചെന്നൈയില്‍ നിന്ന് തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയ്നുകളും ഇന്നത്തേക്ക് റദ്ദാക്കി. ബസ് ഗതാഗതം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, തുറന്നടിച്ച് കെ സുരേന്ദ്രൻ