ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് മുങ്ങിയ ബാർജിൽ മലയാളികളും; 89 പേർക്കായുള്ള തിരച്ചിൽ തുടരുന്നു
ബാർജിലാകെ 273 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 184 പേരെ ഇതുവരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു
ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും ദിശതെറ്റി മുങ്ങിയ ബാർജിൽ മലയാളികളും യാത്രക്കാരായി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. പി 305 എന്ന ബാർജിൽ 28 മലയാളികളാണ് ഉണ്ടായിരുന്നത്. ബാർജിലാകെ 273 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 184 പേരെ ഇതുവരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ബാക്കി 89 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക് വരികയാണെന്നും നാവികസേന ഔദ്യോഗികമായി ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഐഎൻഎസ് തേജ്, ഐഎൻസ് ബെത്‍വ, ഐഎൻഎസ് ബീസ് എന്നീ കപ്പലുകളും പി 8I, സീകിങ് ഹെലോസ് എന്നിവയും ചേർന്ന് കാണാതായവർക്കായി തിരച്ചിൽ തുടരുന്നുണ്ട്.
മുംബൈ തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന, ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന, പി - 305 എന്ന ബാർജ് കനത്ത കടൽക്ഷോഭത്തിൽ മുങ്ങിയത്. പി 350 എന്ന ബാർജും കടൽക്ഷോഭത്തിൽ ദിശ തെറ്റിയിരുന്നു. എന്നാൽ ഇതിലെ എല്ലാ യാത്രക്കാരെയും രക്ഷിക്കാനായിട്ടുണ്ട്. മറ്റ് ബാർജുകളിലെ ആളുകളും ആളുകളും കുടുങ്ങിയിരുന്നു. ഇതുവരെ 638 പേരെ രക്ഷിക്കാനായതായി നാവിക സേന അറിയിച്ചു.
Recommended Video
ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് ബാർജുകൾ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. തീരദേശ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സർക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.