ഡി രാജ സിപിഐ ജനറൽ സെക്രട്ടറി, പദവിയിലെത്തുന്ന ആദ്യത്തെ ദളിത് നേതാവ്, കനയ്യ നിർവ്വാഹക സമിതിയിൽ
ദില്ലി: മുതിര്‍ന്ന നേതാവ് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ ദേശീയ കൗണ്‍സില്‍ ആണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപനം നടത്തിയത്. ജെഎന്‍യു സമര നേതാവ് കനയ്യ കുമാറിനെ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയതായും ദേശീയ കൗണ്‍സില്‍ അറിയിച്ചു. ഇതാദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്നുളള ഒരു നേതാവ് സിപിഐ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നത്.
സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതോടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഡി രാജയെത്തുന്നത്. സുധാകര്‍ റെഡ്ഡി 2012 മുതല്‍ സിപിഐ ജനറല്‍ സെക്രട്ടറിയാണ്. 2021 വരെ അദ്ദേഹത്തിന് കാലാവധി ബാക്കിയുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹം സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് ഡി രാജയ്ക്ക് കളമൊരുങ്ങിയത്.
ഡി രാജ നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയാണ്. ദേശീയ നിര്‍വ്വാഹക സമിതി അംഗമെന്ന നിലയ്ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുളള സിപിഐയുടെ രാജ്യസഭാ എംപി കൂടിയാണ് ഡി രാജ. 24ന് രാജയുടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി തീരും. കേരളത്തില്‍ നിന്നുളള ബിനോയ് വിശ്വം, ഉത്തര്‍ പ്രദേശില്‍ നിന്നുളള അതുല്‍ കുമാര്‍ അഞ്ജന്, എഐടിയുസി ജനറല്‍ സെക്രട്ടറി അമീര്ജിത് കൗര്‍ എന്നിവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു.
അതുല്‍ കുമാര്‍ അഞ്ജന് സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയാകണം എന്നതായിരുന്നു സിപിഐ കേരള ഘടകം താല്പര്യപ്പെട്ടത്. എന്നാല്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നത് ഭിന്നത ഇല്ലാതെയാകണമെന്ന് സുധാകര്‍ റെഡ്ഡി നിലപാട് എടുത്തു. ഇതോടെയാണ് ഡി രാജയ്ക്ക് നറുക്ക് വീണത്. കേന്ദ്രത്തിന് എതിരായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് നിയമിതനായ ശേഷം ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡി രാജ വ്യക്തമാക്കി.