യുപിയിൽ വീണ്ടും പീഡനം, പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തോക്കിൻ മുനയിൽ പീഡിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. ബന്ദാ ജില്ലയിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സെപ്റ്റംബര്‍ മൂന്നാം തിയ്യതി ബാവ്വ സിംഗ് എന്നയാള്‍ തൂക്ക് ചൂണ്ട് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീ്ട്ടില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയെന്ന് പോലീസ് പറയുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍ പോലീസ് ആദ്യം നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് ആദ്യം പോകാന്‍ അനുവദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് പരാതിപ്പെട്ടതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ ബാവ്വ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഉന്നാവോയില്‍ ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. പിന്നാലെ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന് നേര്‍ക്കും പീഡന ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.