ബിരിയാണി വിറ്റു; യുപിയില്‍ ദളിത് വിഭാഗക്കാരനായ 43 കാരന് ക്രൂരമര്‍ദ്ദനം
ദില്ലി: ബിരിയാണി വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ദളിത് വിഭാഗക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലലാണ് 43കാരന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദില്ലിയില്‍ നിന്നും 66 കിമി മാറി റാബുപുര എന്ന സ്ഥലത്ത് വെച്ചാണ് ലോകേഷ് (43) എന്നയാളെ മര്‍ദ്ദിച്ചത്. പ്രദേശത്ത് ബിരിയാണി വില്‍ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചെന്നാരോപിച്ചാണ് ലോകേഷിനെ ആക്രമിച്ചത്. മതിലിന് നേരേ ചേര്‍ത്ത് നിര്‍ത്തിയായിരുന്നു ആക്രമണം. ജാതി പേര് വിളിച്ചും ആക്രമിക്കൂട്ടം ലോകേഷിനെ അധിക്ഷേപിക്കുന്നതായി വീഡിയോയില്‍ ഉണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഇന്നലെയാണ് വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്ന് ഗ്രേറ്റര്‍ നോയിഡ എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ലോകേഷിനെ സ്റ്റേഷിനേക്ക് വിളിപ്പിച്ചിരുന്നു. കേസില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും രണ്‍വിജയ് പറഞ്ഞു.
അതേസമയം നിരവധി പേരാണ് വീഡിയോ ഇതിനോടകം പങ്കുവെച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായ നടി ഊര്‍മ്മിള മതോണ്ഡ്കറും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 'ഭയപ്പെടുത്തുന്നത്, ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇത് നമ്മുടെ സംസ്കാരം അല്ല, ഇത് 'സബ്ക സാത്ത് സബ്ക വികാസ്' എന്ന ആശയത്തിന് വിരുദ്ധമാണ്, നടി ട്വീറ്റ് ചെയ്തു.
#WATCH Greater Noida: A 43-year-old man Lokesh being beaten up by some men, allegedly for selling biryani in Rabupura area. pic.twitter.com/iOfXWuDUiM
— ANI UP (@ANINewsUP) 15 December 2019