വിവാഹചടങ്ങിൽ നൃത്തം ചെയ്തതിന് ബിഹാറിൽ ദളിത് യുവാവിനെ വെടിവെച്ച് കൊന്നു
പാട്ന: വിവാഹസർക്കാരത്തിനിടെ നൃത്തം ചെയ്തതിന് ദളിത് യുവാവിനെ വെടിവെച്ചുകൊന്നു. . ഇതരജാതിക്കാരന്റെ വിവാഹചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയെന്നും നൃത്തം ചെയ്തുവെന്നും ആരോപിച്ചാണ് മഹാദളിത് സമുദായത്തിൽപെട്ട യുവാവിനെ കൊലപ്പെടുത്തിയത്. ബിഹാറിലെ മുസാഫർപുർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള അഭി ചപ്ര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 22 വയസുകാരനായ നവിൻ മാഞ്ചി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
നവിന്റെ മരണത്തിന് പിന്നാലെ ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഗ്രാമീണർ തങ്ങളുടെ വീടും വാഹനങ്ങളും അഗ്നിക്കിരയാക്കിയെന്നാരോപിച്ച് വരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വധുവിന്റെ വീട്ടുകാർക്ക് തന്നോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മാഞ്ചിയുടെ പിതാവ് ആരോപിച്ചു.
മാഞ്ചി വിവാഹവേദിയിലെത്തി ഡാൻസ് ചെയ്തു. ഇതോടെ ബാരത് എന്ന ആചാരം നീണ്ടുപോയി. ഇതേതുടർന്ന് മാഞ്ചിയോട് നൃത്തം അവസാനിപ്പിക്കാൻ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഇത് വകവെയ്ക്കാതെ മാഞ്ചി ഡാൻസ് തുടർന്നു. ഇതോടെ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവാഹത്തിന് എത്തിയവരുടെ വാഹനങ്ങൾ ഗ്രാമവാസികൾ തീയിട്ടു. വരന്റെ ബന്ധുക്കളെ ആക്രമിക്കുകയും സ്വർണവും പണവും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു. സംഘർഷം കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്.