നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കർണാടകയിൽ ജാതി സെൻസസ്; ദളിത്, മുസ്ലീം ജനസംഖ്യയിൽ വർധനവ്!
ബെംഗളൂരു: കർണാടകയിൽ നിയസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ജാതി സർവ്വെ പുറത്തുവിട്ടു. കര്‍ണാടകയിലെ പ്രബല ജാതി സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായാണ് സർവ്വെ റിപ്പോർട്ട് ചെയ്യുന്നത്. 'സോഷ്യോ ഇക്കണോമിക് സർവ്വെ' എന്ന് പേരിട്ടിരിക്കുന്ന സർവ്വെ ന്യൂസ് 18നാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ലിംഗായത്ത്, വൊക്കലിഗ എന്നീ പ്രബല സമുദായങ്ങള്‍ക്ക് മികച്ച സ്വാധീനമുള്ള മേഖലയായിരുന്നു. ഇത് മറികടന്നാണ് ദളിത്, മുസ്ലിം ജനസംഖ്യ വര്‍ധിച്ചിരിക്കുന്നത്.
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർവ്വെ പുറത്ത് വന്നിരിക്കുന്നത്. സര്‍വ്വെ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായി ദളിത് ജനസംഖ്യ വളര്‍ന്നിട്ടുണ്ട്. 19.5 ശതമാനമാണ് ദളിത് പ്രാധിനിത്യം. 16 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ലിംഗായത്ത് 14 ശതമാനവും വൊക്കലിഗ 11 ശതമാനവുമാണുള്ളത്. സംസ്ഥാനത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണിതെന്ന് കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയും ജെഡിഎസ് പ്രസിഡന്റ് എച്ച്.ഡി കുമരസ്വാമിയും പ്രതികരിച്ചു.
ഒബിസി വിഭാഗത്തില്‍ കുറുബ സമുദായം മാത്രമായി 7 ശതമാനമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്കിയുള്ള ഒ.ബി.സി 16%, ബ്രാഹ്മണര്‍ 3%, ക്രിസ്ത്യാനികള്‍ 3%, ബുദ്ധ, ജൈന വിഭാഗങ്ങള്‍ 2%, ബാക്കിയുള്ളവ 4% എന്നിങ്ങനെയാണ് കണക്കുകളെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളുടെ വോട്ടുബാങ്കായി കാലങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രബല സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലീം, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാനായത് വരുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങും.
ഭരണവം ദലിത്, മുസ്ലീം സമുദായക്കാർ വീതിച്ചെടുത്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ആകെ ജനസംഖ്യയുടെ 45 ശതമാനവും ദളിത്, മുസ്ലീം, കുറുമ്പ സമുദായത്തിൽപെട്ടവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഹിന്ദ സംസ്ഥാനത്തെ പ്രബല ശക്തിയാണ്. ലിങ്കായത്തും വൊക്കാലിങ്കയും രണ്ടാം സ്ഥാനത്താണ്.