പെണ്‍മക്കളെ രഹസ്യമായി നാടുകടത്തി അമ്മമാര്‍; ഏത് സമയവും ആക്രമിച്ചേക്കാം!! ഉറക്കമില്ലാ രാത്രികള്‍
ലഖ്‌നൗ: പെണ്‍കുട്ടികള്‍ എപ്പോഴും രക്ഷിതാക്കള്‍ക്ക് ആശങ്കയാണ്. സമീപകാലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. സ്ത്രീകള്‍ക്കെതിരെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്നതാണ് രാജ്യത്തെ സാഹചര്യം. എത്ര ഉന്നത സ്ഥാനങ്ങളിലായാലും സ്ത്രീയുടെ സുരക്ഷിതത്വം ആശങ്കയില്‍ തന്നെ. ഇവിടെ അമ്മമാര്‍ക്ക് ഭയമാണ് തങ്ങളുടെ പെണ്‍മക്കള്‍ ആക്രമിക്കപ്പെടുമോ എന്ന്. ഭയംപൂണ്ട് അവര്‍ പെണ്‍മക്കളെ രഹസ്യമായി നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നു. ദൂരെയുള്ള ബന്ധുവീടുകളിലേക്ക്... ഇങ്ങനെയൊക്കെയുണ്ടാകുമോ എന്ന സംശയം വേണ്ട. സംഭവം നടക്കുന്നത് ഉത്തര്‍ പ്രദേശിലെ ഭഗ്പത് ജില്ലയിലാണ്. നിസാര കാര്യങ്ങള്‍ക്ക് പോലും ്‌സ്ത്രീകളെ പിച്ചിചീന്തപ്പെടുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഉത്തര്‍ പ്രദേശിലെ സംഭവം ഇങ്ങനെ...
കാവലിരിക്കുന്ന അമ്മമാര്‍
ഭഗ്പത് ജില്ലയിലെ കമാല്‍ വില്ലേജിലാണ് അമ്മമാര്‍ മക്കളുടെ സുരക്ഷയോര്‍ത്ത് ഉറക്കമിളച്ച് കാവലിരിക്കുന്നത്. ഏത് സമയവും തങ്ങളുടെ വീട് ആക്രമിക്കപ്പെട്ടേക്കാം എന്ന് അവര്‍ ഭയപ്പെടുന്നു. ഗ്രാമത്തിലെ ദളിത് കുടുംബങ്ങളാണ് ആശങ്കയില്‍ കഴിയുന്നത്. അടുത്തിടെ ദളിത് യുവാവിനെ ചിലര്‍ കൊലപ്പെടുത്തിയിരുന്നു.
പ്രണയവും ഒളിച്ചോട്ടവും
ഒരു പ്രണയവും ഒളിച്ചോട്ടവുമാണ് ആകാശ് കുമാര്‍ എന്ന യുവാവിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചത്. കമാല്‍ ഗ്രാമത്തിലെ ദളിത് യുവാവും ഗുജ്ജാര്‍ സമുദായത്തിലെ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ ഒളിച്ചോടി. ഇതിന് സൗകര്യം ചെയ്തുകൊടുത്തുവെന്നാരോപിച്ചാണ് ആകാശിന് നേരെ ആക്രമണമുണ്ടായത്.
തോക്ക് ചൂണ്ടി മര്‍ദ്ദനം
ഏപ്രില്‍ 27നാണ് ആകാശ് കുമാറിനും സുഹൃത്ത് മനീഷിനും നേരെ ആക്രമണമുണ്ടായത്. ഇരുവരും തൊട്ടടുത്ത അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ട ചിലര്‍ ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കാന്‍ തുടങ്ങി. തോക്ക് ചൂണ്ടിയായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
കാറിലിട്ട് ഏറെ നേരം മര്‍ദ്ദിച്ച ആകാശിനെ പുറത്തേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റ ആകാശ് കുമാര്‍ കഴിഞ്ഞാഴ്ച ആശുപത്രിയില്‍ മരിച്ചു. ഈ കേസില്‍ പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ ധനപാല്‍ സിങിനെയും അറസ്റ്റ് ചെയ്തിരുന്നു.
സംസ്‌കരിച്ചത് അര്‍ധരാത്രി
ഗ്രാമത്തില്‍ ദളിതുകള്‍ കുറവാണ്. 250ല്‍ താഴെ മാത്രമേ ദളിതുകള്‍ ഉണ്ടാകൂ. എന്നാല്‍ ഗുജ്ജാറുകള്‍ 3000ത്തോളം വരും. അതുകൊണ്ടു തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനും അന്ത്യകര്‍മങ്ങള്‍ നടത്താനും ദളിതുകള്‍ ഭയപ്പെട്ടു. ശേഷം അര്‍ധരാത്രി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യും
തൊട്ടുപിന്നാലെ ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ആകാശിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഇതോടെയാണ് ദളിത് കുടുംബങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ചത്.
പെണ്‍കുട്ടകള്‍ ഇല്ല
ഭൂരിഭാഗം ദളിത് വീടുകളിലും ഇപ്പോള്‍ പെണ്‍കുട്ടകള്‍ ഇല്ല. ഇവരെ രാത്രിയുടെ മറവിലും മറ്റുമായി വീട്ടുകാര്‍ അകലെയുള്ള ബന്ധുവീടുകളിലേക്ക് മാറ്റി. ചെറിയ ആണ്‍കുട്ടികളെയും വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആകാശിന്റെ സഹോദരന്‍ നരേഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഗ്രാമത്തിലില്ലെന്ന് ഗ്രാമമുഖ്യന്‍ പ്രമോദ് റാണയും പോലീസും പറഞ്ഞു. ഗുജ്ജാര്‍ സമുദായ അംഗമാണ് റാണ.
കമ്മീഷന്‍ ഇടപെട്ടു
ദളിതുകള്‍ പലായനം ചെയ്യുന്ന സംഭവം വിവാദമായതോടെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി രാജീവ് കുമാറിനും ഡിജിപി ഓം പ്രകാശ് സിങിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒരുമാസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.
തിയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍, വിട്ടുകൊടുക്കാതെ യുവതി, മൊഴി നല്‍കിയത് ഇങ്ങനെ