മോദിക്ക് പിറന്നാൾ ആഘോഷിക്കാൻ ഡാം നിറച്ചു, ഗ്രാമങ്ങൾ വെള്ളത്തിനടിയിലെന്ന് ആരോപണം!
അഹമ്മദാബാദ്: ജന്മനാടായ ഗുജറാത്തിലെത്തിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി 69ാം പിറന്നാള്‍ ആഘോഷിച്ചത്. മാതാവ് ഹീരാ ബെന്നിനൊപ്പം സമയം ചിലവഴിച്ചും ഭക്ഷണം കഴിച്ചും ആഘോഷിച്ച മോദി നര്‍മദയിലെ ഏകതാ പ്രതിമയും നദിക്ക് കുറുകേയുളള സര്‍ദാര്‍ സരോവര്‍ അണക്കെട്ടും സന്ദര്‍ശിച്ചു.
എന്നാല്‍ മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി നിരവധി ഗ്രാമങ്ങളെ വെള്ളത്തിന് അടിയിലാക്കിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മധ്യപ്രദേശ് മന്ത്രിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറും അടക്കമുളളവരാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ:
ജന്മദിനത്തിൽ ഡാം കാണാൻ മോദി
ജന്മദിനത്തില് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനെത്തിയ നരേന്ദ്ര മോദി ഡാമിന് സമീപത്ത് ഫോട്ടോ ഷൂട്ടും നടത്തുകയുണ്ടായി. നിലവില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഗുജറാത്ത് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നമാമി നര്‍മദ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് മോദി എത്തിയത്. എന്നാല്‍ മോദിക്ക് വേണ്ടി ഡാമിലെ ജലനിരപ്പ് നേരത്തെ ഉയര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മോദിക്ക് വേണ്ടി ഡാം നിറച്ചു
മധ്യപ്രദേശ് മന്ത്രിയായ ബാല ബച്ചനാണ് ആദ്യം ആരോപണവുമായി മുന്നോട്ട് വന്നത്. നേരത്തെ നിശ്ചയിച്ചതിലും നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ ഡാം നിറച്ചത് മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയാണെന്ന് മന്ത്രി ആരോപിച്ചു. ഇത് മധ്യപ്രദേശിലെ നാലോളം ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അപ്പാടെ ബാധിച്ചിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നര്‍മ്മദ ബച്ചാവോ ആന്ദോളന് നേതാവ് മേധാ പട്കറും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
നിശ്ചയിച്ച തിയ്യതി മാറ്റി
ഒക്ടോബര്‍ 15ന് സര്‍ദാര്‍ സരോവര്‍ ഡാം പൂര്‍ണമായും നിറയ്ക്കാന്‍ ആയിരുന്നു ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാരിന്റെ നേരത്തെയുളള തീരുമാനം. എന്നാല്‍ പിന്നീടിത് നേരത്തെയാക്കി. സെപ്റ്റംബര്‍ 30ലേക്കാണ് മാറ്റിയത്. നരേന്ദ്ര മോദി ജന്മദിനം ആഘോഷിക്കാന്‍ ഇവിടേക്ക് വരുന്ന സാഹചര്യത്തില്‍ 17ന് തന്നെ ഡാം പൂര്‍ണമായും നിറയ്ക്കുകയായിരുന്നു എന്നാണ് മേധാ പട്കര്‍ ആരോപിക്കുന്നത്.
ആയിരങ്ങൾ ദുരിതത്തിൽ
ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടതായി മേധാപട്കര്‍ ആരോപിച്ചു. ഒരാളുടെ സന്തോഷത്തിന് വേണ്ടി ഡാമില്‍ വെള്ളം നിറച്ചപ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാരാണ് വെളളപ്പൊക്കത്തില്‍ അകപ്പെട്ട് ദുരിതത്തിലായിരിക്കുന്നതെന്നും മേധാ പട്കര്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ 2017ലാണ് നരേന്ദ്ര മോദി തന്റെ ജന്മദിനത്തില് ഉദ്ഘാടനം ചെയ്തത്.