പൗരത്വ നിയമ ഭേദഗതി ബിൽ; കോൺഗ്രസും ലീഗും സുപ്രീം കോടതിയിലേക്ക്, കറുത്ത ദിനമെന്ന് സോണിയ
ദില്ലി: പൗരത്വ നിയമഭേദഗതി രാജ്യസഭയും കടന്നതോടെ വലിയ പ്രതിഷേധങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാജ്യസഭയിൽ 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കോൺഗ്രസും മുസ്ലീം ലീഗും. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോൺഗ്രസ് അധ്യക്ഷ പ്രതികരിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണിതെന്നും ബിൽ രാജ്യത്തെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായി... ബില്ലിനെ പിന്തുണച്ചത് 125 പേര്‍, കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ
രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമായി മാറും. ഇതോടെ 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 44 ഭേഗദതി നിർദ്ദേശങ്ങളാണ് ബില്ലിനെതിരെ വന്നത്. എന്നാൽ ഇവയെല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു.
തുല്യ അവകാശങ്ങളുള്ള തുല്യ മനുഷ്യരല്ല നിങ്ങളെന്ന് ഓർമപ്പെടുത്തുന്നതാണ് ബില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം വിമർശിച്ചു. പൗരത്വ ഭേദഗതി ബില്ലും പാരത്ല രജിസ്റ്ററും പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയേൻ വ്യക്തമാക്കി. ടിഎംസിയുടെ 14 ഭേദഗതി നിർദ്ദേശങ്ങളാണ് വോട്ടിനിട്ട് തള്ളിയത്.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതേതരത്വത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ തകർക്കുന്ന ബില്ലാണിതെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.