റാഫേല്‍ കരാറില്‍ വിറച്ച് മോദി സര്‍ക്കാര്‍... റിലയൻസിനെ ഉൾപ്പെടുത്തിയതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Recommended Video
ദില്ലി/പാരിസ്: റാഫേല്‍ വിമാന ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാന്‍ വന്‍ പ്രതിരോധത്തില്‍. സുപ്രീം കോടതി, കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതിന് പിറകേ, ഫ്രഞ്ച് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ആണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇതിനെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടുന്നും ഉണ്ട്.
റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രത്തിന് തിരിച്ചടി; രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി, തടസവാദം തള്ളി
റാഫേല്‍ കരാറില്‍ എങ്ങനെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കയറിപ്പറ്റിയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒളാന്ത് നടത്തിയെ വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു.
റാഫേലില്‍ അടപടലം കുടുങ്ങി കേന്ദ്രം... റിലയന്‍സിന്റെ നിർണായക വെളിപ്പെടുത്തൽ; സിനിമയ്ക്ക് പണം മുടക്കി
റിലയന്‍സിനെ ഉള്‍പ്പെടുത്തുക എന്നത് ഇന്ത്യ മുന്നോട്ട് വച്ച നിര്‍ബന്ധിതലും അടിയന്തരവും ആയ വ്യവസ്ഥ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. റാഫേല്‍ വിമാന നിര്‍മാണ കമ്പനിയായ ഡാസോ ഏവിയേഷന്റെ രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ പറഞ്ഞ വാദങ്ങള്‍ എല്ലാം ഇപ്പോള്‍ പൊളിയുകയാണ്.
റിലയന്‍സ് ഡിഫന്‍സ്
റാഫേല്‍ കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം രൂപീകരിച്ച കമ്പനിയാണ് അനില്‍ അംബാനിയുടെ റിയലന്‍സ് ഡിഫന്‍സ്. എച്ച്എഎല്‍ പോലുള്ള, അനുഭവ സമ്പത്തുള്ള പൊതുമേഖല കമ്പനികള്‍ ഉണ്ടായിട്ടും, വിമാന നിര്‍മാണത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന റിലയന്‍സ് ഡിഫന്‍സ് എങ്ങനെ കരാറില്‍ കയറിപ്പറ്റി എന്ന ചോദ്യം ആദ്യം മുതലേ ഉയരുന്നതാണ്.
ഫ്രാന്‍സിന്റെ തീരുമാനമെന്ന്
റിലയന്‍സിനെ തിരഞ്ഞെടുത്തത് ഫ്രാന്‍സിന്റെ തീരുമാനം ആണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഇതിനെ പൊളിച്ചുകൊണ്ടാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒളാന്തെ രംഗത്ത് വന്നത്. റിലയന്‍സിനെ ഉള്‍പ്പെടുത്തണം എന്നത് ഇന്ത്യയുടെ ആവശ്യം ആയിരുന്നു എന്നാണ് അന്ന് ഒളാന്തെ പറഞ്ഞത്.
ഞെട്ടിപ്പിക്കുന്ന രേഖകള്‍
ഇപ്പോള്‍ കുറച്ച് കൂടി ഞെട്ടിക്കുന്ന രേഖകള്‍ ആണ് പുറത്ത് വരുന്നത്. കരാര്‍ കിട്ടണമെങ്കില്‍ റിലയന്‍സിനെ പങ്കാളിയാക്കണം എന്നത് നിര്‍ബന്ധിതതവും അടിയന്തരവും ആയ വ്യവസ്ഥ ആയിരുന്നു എന്നാണ് വിമാന നിര്‍മാണ കമ്പനിയായ ഡാസോ ഏവിയേഷന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. മീഡിയ പാര്‍ട്ട് എന്ന ഫ്രഞ്ച് ന്യൂസ് പോര്‍ട്ടല്‍ ആണ് രേഖകള്‍ സഹിതം ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്ക്
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ഏറ്റവും അധികം ശക്തമായി ആഞ്ഞടിച്ചിരുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നിര്‍മല ഫ്രാന്‍സിലേക്ക്‌പോകാന്‍ ഇരിക്കെ ആണ് മീഡിയ പാര്‍ട്ട് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്.
സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി
റാഫേല്‍ ഇടപാട് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഒരു പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് രേഖകള്‍ മുദ്ര വച്ച കവറില്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതും കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ ആയിട്ടാണ് വിലയിരുത്തുന്നത്.
റിലയന്‍സും ഒളാന്തും
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാസ്വേ ഒളാന്തും റിലയന്‍സും തമ്മിലുള്ള ബന്ധവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒളാന്തേയുടെ ഭാര്യ നിര്‍മിച്ച സിനിമയ്ക്ക് റിലയന്‍സ് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതും റാഫേല്‍ ഇടപാടും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവും നേരത്തേ ഉയര്‍ന്നിരുന്നു.