പവർ സ്റ്റാർ ശ്രീനിവാസനെ കാണാനില്ലെന്ന് പരാതി; വെളിപ്പെടുത്തലുമായി മകൾ
ചെന്നൈ: തമിഴ് സിനിമാ താരം പവർസ്റ്റാർ ശ്രീനിവാസനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ ഭാര്യ ജൂലി തന്റെ ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എഴുതിയ പരാതി പോലീസിന് നൽകിയിരുന്നു. ശ്രീനിവാസനെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ജൂലി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീനിവാസനെ ഫോണിൽ ബന്ധപ്പെട്ടെന്നും താനിപ്പോൾ ഊട്ടിയിലാണുള്ളതെന്നും ഭാര്യ തന്നോടൊപ്പമുണ്ടെന്നും ശ്രീനിവാസൻ അറിയിച്ചതായി പോലീസ് പറഞ്ഞു.
എന്നാൽ സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ് ശ്രീനിവാസന്റെ മകൾ വൈഷ്ണവിയുടെ പത്രസമ്മേളനം. തന്റെ പിതാവിനെ ചിലർ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്ന് വൈഷ്ണവി ആരോപിക്കുന്നു. ശ്രീനിവാസന്റെയും ജൂലിയുടെയും ഫോണുകൾ സ്വിച്ച് ഓഫാണെന്നും തനിക്കവരെ ബന്ധപ്പെടാനാകുന്നില്ലെന്നും വൈഷ്ണവി മാധ്യമങ്ങളോട് പറഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ:
അഞ്ചാം തീയതി
ഡിസംബർ അഞ്ചാം തീയതിയാണ് ശ്രീനിവാസനെ കാണാതാകുന്നത്. ഡ്രൈവറാണ് ഇക്കാര്യം വീട്ടിൽ അറിയിച്ചത്. ശ്രീനിവാസനെ ഫോണിൽ വിളിച്ച് ഒരു ഹോട്ടലിലേക്ക് എത്താൻ ആരോ ആവശ്യപ്പെട്ടു. നാലു മണിയോടുകൂടി ഭാര്യ ജൂലിയോട് സുന്ദരം ഫൗണ്ടേഷനിൽ എത്താൻ ശ്രീനിവാസൻ ആവശ്യപ്പെടുകയായിരുന്നു. ജൂലി അവിടെയെത്തിപ്പോൾ അവിടെ മറ്റു ചിലരും ഉണ്ടായിരുന്നുവെന്നും വൈഷ്ണവി പറയുന്നു.
പോലീസുകാർ
കൂടെയുണ്ടായിരുന്നവർ പോലീസുകാരാണെന്നാണ് പറഞ്ഞത്. ശ്രീനിവാസനോട് വസ്തു സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ഒമ്പത് മണിയോടെ തിരികെയെത്തിക്കാമെന്നും അവർ ജൂലിയോട് പറഞ്ഞു. ഇതോടെ ജൂലി ഹോട്ടലിൽ നിന്ന് മടങ്ങി.
ഫോണിൽ കിട്ടിയില്ല
9 മണിക്ക് ശേഷവും ശ്രീനിവാസൻ മടങ്ങിയെത്തില്ല. ഫോൺ സ്വിച്ച് ഓഫായി. ഈ സമയം ചിലർ വീട്ടിലേക്ക് വിളിച്ച് ഒരു വസ്തു രജിസ്റ്റർ ചെയ്യുന്നതിനായി ശ്രീനിവാസനെ ഊട്ടിയിലേക്ക് കൊണ്ടുപോവുകയാണെന്ന് അറിയിച്ചു. ജൂലി അവരോട് ഐഡന്റിറ്റി കാർഡിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോൾ തങ്ങൾ പോലീസുകാർ തന്നെയാണെന്നും വിശ്വസിക്കാനും പറയുകയായിരുന്നു.
ജൂലിയും ഊട്ടിക്ക്
ഇതിന് പിന്നാലെ ജൂലിയോടും ഊട്ടിക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത് നൽകി. ശ്രീനിവാസനെ വിളിച്ചപ്പോഴെല്ലാം തങ്ങൾ സുരക്ഷിതരാണെന്നാണ് മറുപടി പറഞ്ഞത്. ഫോൺ സ്പീക്കറിലിട്ട ശേഷമായിരുന്നു സംസാരം. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജൂലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. ഇതിന് ശേഷം ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
ബെംഗളൂരുവിൽ നിന്നുളളവർ
ഊട്ടിയിലേക്ക് പോകുന്നതിന് മുൻപ് അച്ഛനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ ഒരു പരാതി എഴുതി നൽകിയിരുന്നു. ഇതാണ് പോലീസിന് കൈമാറിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇരുവരും ഊട്ടിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. അവർ സുരക്ഷിതരാണെന്നാണ് പറയുന്നത്. പക്ഷേ ബെംഗളൂരുവിൽ നിന്നുള്ളൊരു സംഘമാണ് ഇരുവരെയും കിഡ്നാപ്പ് ചെയ്തിരിക്കുകയാണെന്ന് വൈഷ്ണവി ആരോപിക്കുന്നു.
സാമ്പത്തിക ക്രമക്കേടുകൾ
നിരവധി സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ പവർ സ്റ്റാർ ശ്രീനിവാസനെതിരെ ഉയർന്നിട്ടുണ്ട്. ബെംഗളൂരു സ്വദേശികളായ രണ്ടുപേർ ശ്രീനിവാസനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. 30 രൂപ വായ്പ എടുത്ത് നൽകാമെന്ന് വാഗ്ദാനം നൽകി ഒരു കോടി രൂപ തട്ടിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് മകൾ വൈഷ്ണവി ആരോപിക്കുന്നത്.
ഇരുമുടിക്കെട്ട് തട്ടിപ്പറിയ്ക്കാന് പോലീസ് ശ്രമിച്ചു!!! ജീവൻ കൊടുത്തും ഇരുമുടിക്കെട്ട് സംരക്ഷിച്ചു'