ദവീന്ദർ സിംഗ് ഭീകരരിൽ നിന്ന് കൈപ്പറ്റിയത് ലക്ഷങ്ങൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ തിരിച്ചെടുക്കും!
ദില്ലി: ഭീകരര്‍ക്കൊപ്പം പിടിക്കപ്പെട്ട ജമ്മു കശ്മീര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദര്‍ സിംഗില്‍ നിന്ന് രാഷ്ട്രപതിയുടെ മെഡല്‍ തിരിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധീരതയ്ക്കുളള മെഡലാണ് ദവീന്ദര്‍ സിംഗിന് ലഭിച്ചിരുന്നത്. റോ, ഇന്റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്റലിജന്‍സ് എന്നീ അന്വേഷണ ഏജന്‍സികള്‍ ദവീന്ദര്‍ സിംഗിനെ ചോദ്യം ചെയ്യും. ദില്ലിയിലേക്കുളള യാത്രയ്ക്കിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിക്കൊപ്പം ദവീന്ദര്‍ സിംഗ് പിടിയിലായത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അഫ്‌സല്‍ ഗുരു ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനാണ് ദവീന്ദര്‍ സിംഗ്. എന്നാല്‍ അന്ന് പോലീസോ അന്വേഷണ ഏജന്‍സികളോ ദവീന്ദര്‍ സിംഗിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ദവീന്ദര്‍ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നതായി അഫ്‌സല്‍ ഗുരു ആരോപിച്ചിരുന്നു.
പാര്‍ലമെന്റ് ആക്രമിച്ച ഭീകരരെ ദില്ലിയില്‍ എത്തിക്കാന്‍ നിര്‍ബന്ധിച്ചതും അവര്‍ക്ക് താമസ സൗകര്യമൊരുക്കാനും ഒരു സെക്കന്‍ഡ് ഹാന്‍ഡ് വെള്ള അംബാസിഡര്‍ കാര്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടത് ദവീന്ദര്‍ സിംഗ് ആണെന്നും അഫ്‌സല്‍ ഗുരു സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ കാറാണ് പാര്‍ലമെന്റ് ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത്. കൊടും ഭീകരരായ നവീദ് ബാബ, ആസിഫ് അഹമ്മദ് എന്നിവരോടൊപ്പമാണ് ദവീന്ദര്‍ സിംഗ് പിടിയിലായത്.
കശ്മീരില്‍ 11 പേരെ കൊലപ്പെടുത്തിയത് അടക്കമുളള സംഭവങ്ങളില്‍ പോലീസ് തിരയുന്ന ഭീകരനാണ് നവീദ് ബാബ. കശ്മീരിലെ പുല്‍വാമയിലുളള തറവാട്ട് വീട്ടിലും ജമ്മുവിലെ സ്വന്തം വീട്ടിലും ദവീന്ദര്‍ സിംഗ് ഭീകരര്‍ക്ക് അഭയം കൊടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നതിനുളള കൈക്കൂലിയായി 12 ലക്ഷം രൂപ സിംഗ് കൈപ്പറ്റിയിരുന്നു എന്നും കശ്മീര്‍ ഐജി വിജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.