തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി: ബംഗാളിൽ തൃണമൂൽ ഓഫീസിൽ സ്ഫോടനം, മൂന്ന് പേർക്ക് പരിക്ക്
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിൽ തൃണമൂൽ ഓഫീസിനകത്ത് സ്ഫോടനം. ബങ്കുര ജില്ലയിലെ ജോയ്പൂരിലെ തൃണമൂൽ ഓഫീസിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹൂഗ്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടായതോടെ ആളുകൾ പരിഭ്രാന്തരാവുകയായിരുന്നു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ തൃണമൂൽ പ്രവർത്തകരും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുസ്ലിം പണ്ഡിതനായ അബ്ബാസ് സിദ്ദിഖി സ്ഥാപിച്ച രാഷ്ടീയ പാർട്ടിയാണ് ഐഎസ്എഫ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ പാർട്ടി കോൺഗ്രസ്- ഇടത് സഖ്യത്തിനൊപ്പം കൈകോർക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നാല് പേരും ഐഎസ്എഫ് പ്രവർത്തകരാണ്. ഇവരെ ഉടൻ തന്നെ ബിഷ്ണുപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ക്രമസമാധന നില നിലനിർത്താൻ ഈ പ്രദേശത്ത് കുടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേന സ്ഥലെത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള വലിയ സ്ഫോടനമല്ലെന്നും ക്രൂഡ് ബോംബുകളാണ് പൊട്ടിത്തെറിച്ചിട്ടുള്ളതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ബംഗാൾ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയുണ്ടായ സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന ആരോപണമുന്നയിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയാണ് സ്‌ഫോടനം നടന്നിട്ടുള്ളതെന്നും ബിജെപി ആരോപിച്ചു. പാർട്ടി ഓഫീസിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദികൾ ഇടത്-കോണ്‍ഗ്രസ് സഖ്യമാണെന്നാണ് തൃണമൂല്‍ വാദം. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെുപ്പിന്റെ ആദ്യഘട്ടത്തിൽ ജോയ്പൂർ ഉൾപ്പെടെ 38 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം ഏപ്രിൽ 29നാണ് നടക്കുന്നത്.












Click it and Unblock the Notifications