ദയാലു അമ്മാള്‍ ആശുപത്രിയില്‍; രോഗ വിവരം പുറത്തുവിട്ടില്ല, അപ്പോളോയിലേക്ക് ചോദ്യപ്രളയം
ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍. ചൊവ്വാഴ്ച രാത്രിയാണ് അവരെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്താണ് രോഗമെന്ന് വ്യക്തമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
താറാവുകൾക്ക് അത്ഭുതസിദ്ധി.. ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും; ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടുപിടുത്തം
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മാതാവാണ് ദയാലു അമ്മാള്‍. സ്റ്റാലിന് കഴിഞ്ഞദിവസമാണ് ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 40 വര്‍ഷത്തിലധികം ഡിഎംകെ അധ്യക്ഷനായിരുന്ന പിതാവ് കരുണാനിധി അന്തരിച്ചതോടെയാണ് സ്റ്റാലിന് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.
ദയാലു അമ്മാളിന്റെ ആരോഗ്യനില സംബന്ധിച്ച് വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ബുധനാഴ്ച വൈകീട്ട് വിവരം പുറത്തുവിടുമെന്നാണ് അറിയുന്നത്. ആശുപത്രിയിലേക്ക് ഒട്ടേറെ പേരാണ് ദയാലു അമ്മാളിന്റെ ആരോഗ്യനിലയെ കുറിച്ച് അറിയാന്‍ വിളിക്കുന്നത്. 1946ലാണ് കരുണാനിധിയുമായുള്ള ഇവരുടെ വിവാഹം. അന്ന് ദയാലു അമ്മാളിന് 12 വയസായിരുന്നു പ്രായം.
ഡിഎംകെ നേതാക്കള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദയാലു അമ്മാളും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. 2017ല്‍ ഇവരെ കോടതി കുറ്റവിമുക്തരാക്കി. ദയാലു അമ്മാളിന് കള്ളപ്പണം വെളുപ്പിക്കുന്ന സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ഡോക്ടര്‍ അന്ന് കോടതിയില്‍ പറഞ്ഞിരുന്നു. ദയാലു അമ്മാള്‍ അള്‍ഷിമേഴ്സ് രോഗ ബാധിതയാണെന്നും അന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
ദയാലു അമ്മാളിന് 2012ലാണ് അള്‍ഷിമേഴ്സ് രോഗം കണ്ടത്. പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതുമാണ്. ബെംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു... തുടങ്ങിയ കാര്യങ്ങളും ഡോക്ടര്‍ പി ഗോപാല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഏറെ കാലമായി ദയാലു അമ്മാളിനെ ചികില്സിക്കുന്ന ഡോക്ടറാണ് ഗോപാല്‍.