ഓക്സ്ഫഡ് വാക്സിൻ: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്
ദില്ലി: കൊറോണ വൈറസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുന്ന പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക അമേരിക്കയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മരുന്ന് പരീക്ഷണം തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണമന്നാണ് നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം.
ത്യാഗം വളരെ വലുതായിരുന്നു; ഇറാഖില് നിന്നും 2200 ട്രൂപ് സൈന്യത്തെ പിന്വലിക്കാന് അമേരിക്ക
അതേ സമയം പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിച്ചില്ലെന്നും വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കാരണം കാണിക്കൽ നോട്ടീസിൽ ചോദിക്കുന്നുണ്ട്. വാക്സിൻ കുത്തിവെച്ചതോടെ വളന്റിയർമാരിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ അമേരിക്കയിൽ വാക്സിൻ പരീക്ഷണം അസ്ട്രസെനേക്ക നിർത്തിവെച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യയിലെ മരുന്ന് പരീക്ഷണത്തെ ബാധിക്കിക്കില്ലെന്നും തുടരുമെന്നുമുള്ള നിലപാടാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിരുന്നത്.
കൊറോണ വൈറസിനെതിരായുള്ള വാക്സിൻ പരീക്ഷണത്തിൽ അവസാന ഘട്ടത്തിലുള്ള ഒമ്പത് കമ്പനികളിൽ ഒന്നാണ് ആസ്ട്ര സെനേക്ക. കൊവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിനിടെ ഇത്തരത്തിൽ പരീക്ഷണം നിർത്തിവെക്കുന്നത് ആദ്യമായാണ്. ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് രോഗാവസ്ഥയുണ്ടായതോടെ പരീക്ഷണം നിർത്തിവെക്കുകയാണെന്ന് ആസ്ട്ര സെനേക്ക അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കമ്പനി പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. വാക്സിൻ വിജയകരമായാൽ വാങ്ങുന്നതിനായി ഇന്ത്യയും കമ്പനിയുമായി നേരത്തെ കരാറിലെത്തിയിരുന്നു. ആസ്ട്ര സേനേക്കയുമായി വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫഡ് സർവ്വകലാശാല ഇതോടെ നിർത്തിവെച്ചത്. എന്നാൽ ഇന്ത്യയിൽ 17 കേന്ദ്രങ്ങളിലായാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ പരീക്ഷണം തുടരുമെന്ന് സിഇഒ അഡാർ പൂനെവായും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രഗ് കൺട്രോളറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നത്.
ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയർമാരിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് ആ വ്യക്തിയുടെ നാഡീ പ്രശ്നങ്ങൾ മൂലമാണെന്നും പൂനെവാല വ്യക്തമാക്കി. വാക്സിൻ പരീക്ഷണങ്ങൾ നടക്കുമ്പോൾ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളുടെ വാക്സിന്റെ ഉത്പാദനം നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്ന് പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച ശേഷം വ്യക്തികൾ രോഗിബാധിതനാവുകയോ മരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ഈ സമയത്ത് പരീക്ഷണങ്ങൾ നിർത്തിവെക്കുകയാണ് വേണ്ടത്. പരീക്ഷണം നടത്തുന്നവർ അതിനാവശ്യമായ നടപടി ക്രമങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത് തുടർച്ചയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.