സംയുക്തസേന മേധാവിയുടെ മരണം; അനുശോചനവുമായി ലോകരാജ്യങ്ങൾ; മൃതദ്ദേഹങ്ങൾ ദില്ലിയിലെത്തിക്കും
ചെന്നൈ: തമിഴ്നാട് നീലഗിരി ജില്ലയിലെ കൂനൂർ കട്ടേരി ഫാമിൽ ഹെലികോപ്റ്റർ തകർന്നു വീണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ച സംഭവത്തിൽ അനുശോചനവുമായി ലോക രാജ്യങ്ങൾ. ഇന്ത്യൻ സൈന്യത്തെയും ജനതയുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പെൻ്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയാണ് ജനറൽ റാവത്തെന്ന് യു.എസ്.സൈനിക മേധാവി ജനറൽ മാർക് എ മില്ലേയ് പറഞ്ഞു.
റാവത്തിൻ്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ.ഓസ്റ്റിൻ അറിയിച്ചു. യുഎസ് ഇന്ത്യ പ്രതിരോധത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ഓസ്റ്റിൻ അനുസ്മരിച്ചു. അതിനിടെ, റാവത്തിൻ്റെ നിര്യാണത്തിൽ രാജ്യം ഇന്ന് ദേശീയ ദുഖാചരണദിനമായി ആചരിക്കും.
ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍; മരണംആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ
സംയുക്ത സേനാ മേധാവിയുടെ അപകടം സംബന്ധിച്ച് പാർലമെൻ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഇന്ന് പ്രസ്താവന നടത്തും. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സംഘം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധനയും പൂർത്തിയായി.
മൃതദേഹങ്ങൾ സൂക്ഷിക്കുന്ന തമിഴ്നാട്ടിലെ വെല്ലിങ്ടൺ ആശുപത്രിയിൽ സംയുക്തസേനാമേധാവി അടക്കമുള്ളവർക്ക് അവസാനമായി ഔദ്യോഗിക യാത്രയയപ്പ് നൽകും. മൃതദ്ദേഹങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം ദില്ലിയിലേക്ക് കൊണ്ടുവരും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവര്‍ണറും പുഷ്പചക്രം അര്‍പ്പിക്കും. ശേഷം റോഡ് മാര്‍ഗം മൃതദേഹം സുലൂരിലേക്ക് എത്തിച്ച് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിക്കുമെന്നാണ് സൂചന. നാളെ ഡല്‍ഹി കന്റോണ്‍മെന്റിലാണ് സംസ്‌കാരം നടക്കുക. നാളെ രാവിലെ 11 മണി മുതല്‍ 2 മണിവരെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മരണത്തില്‍ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് പ്രത്യേക മെഡിക്കല്‍ സംഘമാണ് ചികിത്സ നല്‍കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. വരുണ്‍ സിംഗിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
ജനറൽ ബിപിൻ റാവത്തിന്‍റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്‍റെ മടക്ക യാത്ര.
ബുധനാഴ്ച ഉച്ചയ്ക്ക് 12:20 ഓടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ MI - V-17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
Recommended Video
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.
തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു.
അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണുള്ളത്. അപകടത്തിൽ വ്യോമസേന കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വെള്ള ഗൗണില്‍ ഗ്ലാമറസായി എത്തിയ ഇനിയ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ