ഭക്ഷണവും മരുന്നും നല്‍കിയില്ല; തബ്ലീഗ് പ്രവര്‍ത്തകന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മരിച്ചു; പ്രതിഷേധം
ദില്ലി: തലസ്ഥാനത്തെ സുല്‍ത്താപുരിയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തബ്ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ഭക്ഷണവും മരുന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ദില്ലിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തബ്ലീഗുകാരന്‍ സുല്‍ത്താന്‍പുരിയില്‍ മരിച്ചത്.
കഴിഞ്ഞ മാസം നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് യോഗത്തത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം. കൊറോണ രോഗ ലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. രണ്ടുതവണ പരിശോധിച്ചിട്ടും ഫലം നെഗറ്റീവായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രമേഹ രോഗി
മരിച്ച തബ്ലീഗ് പ്രവര്‍ത്തകന്‍ പ്രമേഹ രോഗിയായിരുന്നു. സമയത്തിന് മരുന്നും ഭക്ഷണവും ലഭിക്കാത്തതാണ് മരണ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ സുല്‍ത്താന്‍പുരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കോയമ്പത്തൂര്‍ സ്വദേശിയായ എന്‍ജിനിയര്‍
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം എന്‍ജിനിയറാണ്. കൊറോണ പരിശോധനയ്ക്ക് ഇദ്ദേഹം വിധേയനായിരുന്നു. രോഗമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വിട്ടില്ല. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകുംവരെ കേന്ദ്രത്തില്‍ കഴിയാനാണ് നിര്‍ദേശം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.
ബന്ധു പറയുന്നു...
മരുന്ന് കൃത്യമായി ലഭിച്ചിരുന്നില്ല. ഭക്ഷണവും സമയത്തിന് കിട്ടിയില്ല. രണ്ടു നേരം കുറഞ്ഞ അളവിലാണ് ഭക്ഷണം ലഭിച്ചിരുന്നത്. ചിലപ്പോള്‍ ഏറെ വൈകുകയും ചെയ്യും. മരുന്ന് തീരെ കിട്ടിയതുമില്ല. ബുധനാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നീട് വേദന കടുത്തു. ഒരു പാട് തവണ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധു പറയുന്നു.
ഭാര്യ പറയുന്നത്
മരിച്ച തമിഴ്‌നാട് സ്വദേശിക്കൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ള ബന്ധുവാണ് വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹവും നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തിരുന്നു. മരിച്ച വ്യക്തി പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ മരുന്ന് കഴിച്ചിരുന്ന വ്യക്തിയാണെന്നും ഭാര്യ പ്രതികരിച്ചു.
ഉദ്യോഗസ്ഥര്‍ പറയുന്നു
ബുധനാഴ്ച പകല്‍ 11 മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെഞ്ചുവേദന വന്ന വേളയില്‍ മരുന്ന് നല്‍കിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തുകയും ചെയ്തു. മറിച്ചുള്ള ആരോപണം ശരിയല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 700 പേര്‍
ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 700 പേരുണ്ട്. കൊറോണ സംശയമുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പ്രത്യേക പ്രോട്ടോക്കോളുണ്ട്. സമയത്തിന് ഭക്ഷണം നല്‍കിയിരുന്നു. ചിലപ്പോള്‍ അര മണിക്കൂര്‍ വൈകിയേക്കാം. കഴിഞ്ഞദിവസം കുറച്ചധികം രോഗികള്‍ എത്തി. ഇതാണ് മറ്റു കാര്യങ്ങള്‍ക്ക് തടസം നേരിട്ടതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Recommended Video
രോഗമില്ലാത്തവരെ വിട്ടയക്കണം
രോഗമില്ലെന്ന് കണ്ടെത്തിയവരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞയക്കണം. വീടുകളിലേക്കോ പള്ളികളിലേക്കോ അവരെ എത്തിക്കണം. എന്നാല്‍ ഭക്ഷണവും മരുന്നും നല്‍കാന്‍ സാധിക്കും. റമദാന്‍ ആരംഭിച്ചാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ജീവിതം ദുസ്സഹമാകും. നോമ്പ് തുടങ്ങിയാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുള്ളതാണ്. ദില്ലി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം- പൊതുപ്രവര്‍ത്തകന്‍ ഹാഫിസ് ജാവേദ് പറഞ്ഞു.