കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഇനി തൂക്കുകയർ.. പോക്സോ നിയമത്തിൽ നിർണായക ഭേദഗതിയുമായി കേന്ദ്രം
ദില്ലി: കത്വ കൂട്ടബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ചെറുക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്സോ നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കും. കത്വയിലേയും സൂറത്തിലേയും ബലാത്സംഗക്കേസുകള്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പോക്സോ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പോക്സോ നിയമപ്രകാരം നിലവില്‍ കൂട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് പരമാവധി നല്കാവുന്ന ശിക്ഷ. ഇതാണിപ്പോള്‍ വധശിക്ഷയായി ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം പാസ്സാക്കിയിരുന്നു.
പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന പൊതുതാല്പര്യഹര്ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ വധശിക്ഷയ്ക്കെതിരെ നിലപാടെടുത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിന്നീട് സര്‍ക്കാര്‍ പുതിയ നിയമം നിര്‍മ്മിക്കുന്നതായി സുപ്രീം കോടതിയെ അറിയിച്ചു. ജമ്മു കശ്മീരിലെ കത്വയിൽ അതിക്രൂരമായാണ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് സൂറത്തിലും ഇൻഡോറിലുമടക്കം കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. ബിജെപി സർക്കാരിനെതിരെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് വൻ ജനരോഷം ഉയർന്ന സാഹചര്യത്തിലാണ് നിയമഭേദഗതിയിലൂടെ മുഖം രക്ഷിക്കാനുള്ള സർക്കാർ നീക്കം.