വധശിക്ഷയ്ക്ക് നിയമസാധുതയുണ്ട്.. അടിവരയിട്ട് സുപ്രീം കോടതി വിധി, വ്യത്യസ്ത നിലപാടിൽ ജ. കുര്യന് ജോസഫ്
Recommended Video
ദില്ലി: വധശിക്ഷയ്ക്കെതിരെ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് കുര്യന് ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരാണ് വധശിക്ഷയുടെ നിയമസാധുത പരിശോധിച്ചത്. ഇവരില്‍ ദീപക് ഗുപ്തയും ഹേമന്ത് ഗുപ്തയും വധശിക്ഷയുടെ നിയമസാധുത ശരിവെച്ചു.
സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി
എന്നാല്‍ വധശിക്ഷ വിധി പുനപരിശോധിക്കണം എന്നാണ് കുര്യന് ജോസഫ് നിലപാടെടുത്തത്. വധശിക്ഷ നല്‍കുന്നത് കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യം കുറയുന്നില്ലെന്ന് കുര്യന് ജോസഫ് ചൂണ്ടിക്കാട്ടി. നിയമ കമ്മീഷന്റെ 262ാം റിപ്പോര്‍ട്ടും ജസ്റ്റിസ് കുര്യന് ചൂണ്ടിക്കാട്ടി.
പൊതുജന വികാരത്തെ കണക്കിലെടുത്ത് വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് മേല്‍ സമ്മര്ദ്ദമുണ്ടാകുന്നുണ്ടെന്നും അതുകൊണ്ട് വധശിക്ഷ വേണ്ടെന്നുമാണ് ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിന് കുര്യന് ജോസഫ് എഴുതിയത്. അതേസമയം വധശിക്ഷയുടെ നിയമസാധുതയില്‍ തിരുത്തല്‍ വേണ്ട എന്ന് ഭൂരിപക്ഷ ബെഞ്ച് വിധിയെഴുതി. വധശിക്ഷ ഒഴിവാക്കാനാവാത്ത അപൂര്‍വം കേസുകളുണ്ടെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.
2011ല്‍ ഛത്തീസ്ഗഡില്‍ നടന്ന കൊലക്കേസിലെ വിധിയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിനിടയിലാണ് വധശിക്ഷയുടെ നിയമസാധുതയ്ക്ക് സുപ്രീം കോടതി അടിവരയിട്ടത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഛന്നുലാല്‍ വര്‍മ്മയുടെ വധശിക്ഷ കോടതി ജീവപര്യന്തമായി കുറച്ച് കൊണ്ടാണ് വധശിക്ഷയുടെ കാര്യത്തില്‍ കോടതി നിലപാട് വ്യക്തമാക്കിയത്.