ആൾക്കൂട്ട ആക്രമണത്തിനെതിരെ ശബ്ദമുയർത്തി; ഇനി സംസാരിച്ചാൽ വധിക്കുമെന്ന് ഭീഷണി, ഭയപ്പെടില്ലെന്ന് നടൻ!
ജയ് ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണത്തിനെതിരെ ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖരായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. അപർണ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ള പ്രമുഖരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. മുസ്ലിങ്ങൾക്കും ദളിതുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ കത്തിൽ ഒപ്പിട്ട ബംഗാളി നടൻ കൗഷിക് സെന്നിന് വധഭീഷണിയെന്ന് പരാതി. അജ്ഞാത നമ്പറിൽ നിന്നാണ് കൗഷിക്കിന് സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണം. അല്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേമെന്ന് നടൻ പറയുന്നു.
ഭീഷണിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോൺ നമ്പർ പോലീസി് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കോളുകളിലൊന്നും ഞാൻ ഭയപ്പെടുന്നില്ല. കത്തിൽ ഒപ്പ് വെച്ച മറ്റുള്ളവർക്കും ഈ നമ്പർ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധായകർ, എഴുത്തുകാർ, നടന്മാർ, തുടങ്ങി നാനാതുറകളിൽ പ്രഗൽഭരായവരാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല. സര്‍ക്കാറിനെതിരെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയെന്നതുകൊണ്ട് ആളുകളെ ദേശവിരുദ്ധരോ അര്‍ബന്‍ നക്സലുകളോ ആയി മുദ്രകുത്താന്‍ പാടില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കകുന്നുണ്ട്. മതത്തിന്റെ പേരിൽ ഇത്രയധികം ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയിൽ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് പ്രധാനമന്ത്രി തടയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.