'വിശാല്‍ കൊല്ലപ്പെടും'... വാട്സ് ആപ്പിൽ തമിഴ് താരം വിശാലിന് വധ ഭീഷണി!! പിന്നിൽ....?
നടനും ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ചിലർ. നിർമ്മാതാവ് മണിമാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മലയാള സിനിമ മേഖലയിലെ കുടിപ്പകയുടെ വികൃത മുഖം പുറത്തു വന്നിരിക്കുകയാണ്. ഇപ്പോഴിത തമിഴിലും അത്തരം ചില സംഭവങ്ങൾ ഉണ്ടായിരിക്കുകയാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യും തമ്മിലുള്ള തർക്കമാണ് പുതിയ തലത്തിൽ എത്തിയിരിക്കുന്നത്.
നടനും ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ചിലർ. നിർമ്മാതാവ് മണിമാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെഫ്സിയിലെ ഓഫീസ് ജോലി നോക്കുന്ന ധനപാലാണ് ഭീഷണിക്കു പിന്നിലെന്നാണ് ആരോപണം. പരിചയമില്ലാത്ത വാട്സ്ആപ്പ് നമ്പറിൽ നിന്നാണ് വധഭീഷണി വന്നിരിക്കുന്നതെന്ന് മണിമാരൻ പറയുന്നു. സംഭവത്തിൽ ധനപാലിനെതിരെ കമ്മീഷ്ണർക്ക് പരാതി നൽകിയതായും മണിമാരൻ പറഞ്ഞു.
സംഭവത്തിനു പിന്നിൽ ധനപാല്‍ തന്നെയാണെന്നാണ് മണിമാരൻ പറയുന്നത്. നേരത്തെയും ധനപാൽ തങ്ങളുടെ സംഘടനയെയും സംഘടനാ നേതാവായ വിശാലിനെയും അപമാനിക്കുന്നതരത്തിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി മണിമാരൻ പറഞ്ഞു. അതുകൊണ്ടാണ് ധനപാലിനെതിരെ പരാതി നൽകിയിരിക്കുന്നതെന്നും മണിമാരൻ പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫെഫ്സിയിൽ അംഗമല്ലാത്തവർക്കും ഫിലിം പ്രൊഡ്യൂസേഴ്സ് ജോലി നൽകുമെന്ന് വിശാൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഫെഫ്സി അംഗീകരിച്ചിരുന്നില്ല. ഇതാണ് വധഭീഷണിക്ക് കാരണമെന്നാണ് മണിമാരൻ പറയുന്നത്.