മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞ പ്രവാസി 'കില്ലർ നായർ' ദില്ലിയിൽ പിടിയിൽ!
അബുദാബിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദില്ലി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.
Recommended Video
ദില്ലി: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരാണ്(56) കഴിഞ്ഞദിവസം വൈകീട്ട് അറസ്റ്റിലായത്. അബുദാബിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദില്ലി വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.
അബുദാബിയിലെ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണൻ നായർ ജൂൺ 5നാണ് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. അബുദാബിയിലെ താമസസ്ഥലത്ത് നിന്നും ഫേസ്ബുക്ക് ലൈവിൽ വന്ന ഇയാൾ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നു. കൂടാതെ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും അസഭ്യവർഷം നടത്തുകയും ചെയ്തു.
ആർഎസ്എസ് പ്രവർത്തകൻ...
നാട്ടിൽ ആർഎസ്എസ് പ്രവർത്തകനായിരുന്ന താൻ കേരളത്തിലെ നിലവിലെ അവസ്ഥയിൽ പഴയ കത്തി മൂർച്ചകൂട്ടി എടുക്കുമെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ വധിക്കാൻ നാട്ടിലേക്ക് വരുമെന്ന് പറഞ്ഞ ഇയാൾ കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രി എംഎം മണിയെയും ജാതീയമായും വംശീയമായും അധിക്ഷേപിക്കുകയും ചെയ്തു.
വൈറലായി കുടുങ്ങി...
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് വീഡിയോ ഫേസ്ബുക്കിൽ വൈറലായതോടെയാണ് കേരള പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രതിഷേധം ശക്തമായതോടെ ഇയാൾ സംഭവത്തിൽ മാപ്പപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. മറ്റൊരു ഫേസ്ബുക്ക് ലൈവിലൂടെയാണ് കൃഷ്ണകുമാർ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
മദ്യലഹരിയിൽ...
താൻ ചെയ്തത് വലിയ തെറ്റാണെന്നും, മദ്യലഹരിയിൽ സംഭവിച്ച അബദ്ധമാണെന്നും എല്ലാവരും മാപ്പ് തരണമെന്നും പറഞ്ഞായിരുന്നു കൃഷ്ണകുമാറിന്റ രണ്ടാമത്തെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും ചെയ്തത് വല്ലാത്ത അപരാധമാണെന്നും ഇനിയാവർത്തിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനുപുറമേ മുഖ്യമന്ത്രിയെ പുകഴ്ത്താനും മറന്നില്ല. എന്നാൽ മാപ്പപേക്ഷിച്ചുള്ള വീഡിയോ കൊണ്ടൊന്നും ഇയാൾക്കെതിരെയുള്ള പ്രതിഷേധം അവസാനിച്ചിരുന്നില്ല.
പിരിച്ചുവിട്ടു...
ഫേസ്ബുക്ക് ലൈവ് വീഡിയോ വിവാദമായതോടെ കൃഷ്ണകുമാറിന് അബുദാബിയിലെ ജോലിയും നഷ്ടമായി. ഇത്തരത്തിൽ പെരുമാറുന്ന ജീവനക്കാർ തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നത് കമ്പനിയുടെ നയമല്ലെന്ന് വിശദീകരിച്ചായിരുന്നു അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണക്കമ്പനി ഇയാളെ പിരിച്ചുവിട്ടത്. തുടർന്ന് ജോലി നഷ്ടപ്പെട്ട കാര്യവും കൃഷ്ണകുമാർ നായർ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ജോലി പോയതിനാൽ ഉടൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും, ചെയ്ത തെറ്റിന് എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും ഇയാൾ പറഞ്ഞിരുന്നു.
ദില്ലിയിൽ...
ജോലി നഷ്ടമായതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് കൃഷ്ണകുമാർ നായർ നാട്ടിലേക്ക് മടങ്ങിയത്. ദില്ലി വിമാനത്താവളം വഴിയായിരുന്നു യാത്ര. ഈ വിവരമറിഞ്ഞ കേരള പോലീസ് ദില്ലി പോലീസിന് നേരത്തെ വിവരം കൈമാറിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ ദില്ലി വിമാനത്താവളത്തിലെത്തിയ കൃഷ്ണകുമാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചൊവ്വാഴ്ച കേരള പോലീസിന് കൈമാറും.