പ്രഗ്യ സിംഗ് താക്കൂറിന് വധഭീഷണി; മാരക വസ്തുക്കള്‍ അടങ്ങിയ കത്ത് ലഭിച്ചു
ഭോപ്പാല്‍: മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് വധഭീഷണി. രാസവസ്തുക്കള്‍ അടങ്ങിയ കത്ത് പ്രഗ്യയുടെ ഭോപ്പാലിലെ വീട്ടിലാണ് ലഭിച്ചത്. കത്തിനുള്ളിലെ പൗഡര്‍ രാസവസ്തുവാണെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കത്ത് ലഭിച്ചയുടനെ പ്രഗ്യയുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. വിഷയത്തില്‍ തിങ്കളാഴ്ച രേഖാമൂലമുള്ള പരാതി പൊലീസിന് നല്‍കിയിട്ടുണ്ട്.
ഭരണഘടനയും പൗരൻമാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ തന്നെ നിൽക്കും: പിണറായി
4 എന്‍വലപ്പുകളാണ് പ്രഗ്യക്ക് ലഭിച്ചത്. അവയില്‍ ഉര്‍ദ്ദുവില്‍ എഴുതിയ കത്തുകളും ഉള്‍പ്പെടുന്നു. പ്രഗ്യാ സിംഗ് താക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ഫോട്ടോകള്‍ വെട്ടി മുറിച്ച രീതിയിലുള്ള പേപ്പറുകളാണ് കത്തിനകത്തുള്ളത്. ഈ കത്ത് തീവ്രവാദികള്‍ അയച്ചതാകാമെന്നും ഇത്തരം ഭീഷണികളില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും പ്രഗ്യ പ്രതികരിച്ചു.
അതേസമയം, ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ എന്‍വലപ്പുകള്‍ ലഭിച്ചതായി എംപിയില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തതായും ഭോപ്പാല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇര്‍ഷാദ് വാലി സ്ഥിരീകരിച്ചു. ഫോറന്‍സിക് സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ എന്‍വലപ്പിലെ രാസവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തവിട്ടുനിറത്തിലുള്ള കവറില്‍ പ്രഗ്യാ താക്കൂറിന്റെ വിലാസത്തോട് കൂടിയ കത്തുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കത്തുകളില്‍ വിഷം കലര്‍ന്ന രാസവസ്തു ചേര്‍ത്തതായും അത് ജീവന് ഭീഷണിയാണെന്നും സോഷ്യല്‍മീഡിയയിലെ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തതായി ഭോപ്പാല്‍ പോലീസ് സൂപ്രണ്ട് ഉമേഷ് തിവാരി പറഞ്ഞു. ഐപിസി സെക്ഷന്‍ 326, 507 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.