ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 111 ആയി; നിതീഷ് കുമാറിനെതിരെ ഹർജി
പാട്ന: ബീഹാറിലെ മുസാഫർപൂരിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 111 ആയി. മുന്നൂറിലേറെ കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയും ഏറ്റവും കൂടുതൽ കുട്ടികൾ ചികിസ്ത തേടിയിരിക്കുന്ന ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് സന്ദർശിച്ചു. ഇവിടെ മാത്രം 89 കുട്ടികളാണ് മരിച്ചത്.
പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി
മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച കുട്ടികളുടെ ബന്ധുക്കൾ നിതീഷ് കുമാറിനെതിരെ രംഗത്ത് വന്നു. സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടർന്നിട്ടും ആശുപത്രിയിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി തയാറാകാതിരുന്നതിനെയും ആൾക്കൂട്ടം ചോദ്യം ചെയ്തു. കുട്ടികളുടെ മരണകാരണം എന്താണെന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിനും ഇതുവരെ വ്യക്തത വന്നിട്ടില്ല.
1 മുതൽ 10 വരെ വയസിന് ഇടയിലുള്ള കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്നുള്ള 12 ഡോക്ടർമാരെ കൂടി ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ നിയോഗിച്ചിട്ടുണ്ട്. സർക്കാരിന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഹർജി സമർപ്പിച്ചിട്ടുണ്ട്. ജൂൺ 26ന് ഈ ഹർജിയിൽ വാദം കേൾക്കും. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.
അതേ സമയം കുട്ടികളുടെ മരണത്തിന് കാരണം ലിച്ചിപ്പഴം കഴിച്ചത് മൂലമാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ലിച്ചിപ്പഴം കഴിഞ്ഞ കുട്ടികൾക്കാണ് മസ്തിഷ്ക ജ്വരം ഉണ്ടായതെന്ന് ചില വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ലിച്ചിപ്പഴത്തിൽ ശരീരത്തിന് ഹാനികരമായ വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഒഡീഷ സർക്കാർ.