ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 145 ആയി; ഡോക്ടർക്ക് സസ്പെൻഷൻ
പാട്ന: ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 145 ആയി. മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 109 കുട്ടികളാണ് മരിച്ചത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ല എന്നാരോപിച്ച് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർ ഭിംസെൻ കുമാറിനെ അധികൃതർ സസ്പെൻഡ് ചെയ്തു.
'വിനായകൻ കുറ്റം സമ്മതിച്ചു' സംസാരിച്ചത് മറ്റൊരു യുവാവിനോടാണെന്ന് വാദം, മദ്യലഹരിയിലെന്ന് സംശയം
പാട്ന മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിദഗ്ദ ഡോക്ടർമാർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. മുസാഫർപൂരിലെ കെജ്രിവാൾ ആശുപത്രിയിലും ഇരുപതോളം കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 145 കുട്ടികളാണ് മരിച്ചത്. എന്നാൽ മരണസംഖ്യ 150 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താണു പോകുന്ന ഹൈലോഗ്ലൈസീമിയ എന്ന അവസ്ഥയാണ് ഭൂരിഭാഗം കുട്ടികളുടെയും മരണത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പോഷകാഹാരക്കുറവും നന്നായി പഴുക്കാത്ത ലിച്ചിപ്പഴം വെറും വയറ്റിൽ കഴിച്ചതുമാണ് ഇതിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഈ വാദത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
സംസ്ഥാനത്തെ 16 ജില്ലകളിലും മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 600 ഓളം ആളുകളാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗ ബാധിതരിൽ ഏറെയും. ശുദ്ധമായ വെളളത്തിന്റെയും, പോഷകാഹാരത്തിന്റെയും കുറവും വൈദ്യസഹായം ലഭ്യമാകാൻ വൈകിയതുമാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിൽ സർക്കാരിനും ആശങ്കയുണ്ട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നൂറ് കണക്കിന് കുട്ടികളുടെ മരണം സംഭവിച്ച മുസാഫർപൂരിലെ ആശുപത്രി സന്ദർശിക്കാൻ മുഖ്യമന്ത്രി വൈകിയതിലും വ്യാപര പ്രതിഷേധം ഉയർന്നിരുന്നു. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടെന്ന പരാതിക്ക് ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല.