ഉത്തർ പ്രദേശിൽ അടിപതറി ബിജെപി! 24 മണിക്കൂറിനകം എൻഡിഎ വിടുമെന്ന് സഖ്യകക്ഷി!
Recommended Video
ലഖ്‌നൗ: ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ ഇത്തവണ കാര്യങ്ങള്‍ അത്ര വെടിപ്പല്ല. സംസ്ഥാനത്തെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ അപ്‌നാ ദള്‍ പുറത്ത് പോയി എന്നുറപ്പിച്ച ഇടത്ത് നിന്നാണ് ബിജെപി അനുനയിപ്പിച്ച് തിരികെ എത്തിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഐപി സിംഗ് തന്നെ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നു.
നിഷാദ് പാര്‍ട്ടിയേയും ജെഎപിഎസിനേയും പോലുളള കക്ഷികള്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേര്‍ന്നിരിക്കുന്നു. ബിജെപി നേതാക്കളേയും എന്‍ഡിഎ സഖ്യകക്ഷികളേയും പ്രതിപക്ഷത്തേക്ക് എത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയാണ് വിദഗ്ധമായി കരുക്കള്‍ നീക്കുന്നത്. യുപിയിലെ എന്‍ഡിഎ സഖ്യകക്ഷിയായ സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും പ്രിയങ്കയുടെ ചൂണ്ടയില്‍ കൊത്തിയ മട്ടാണ്.
അപ്നാ ദളിനെ പിടിച്ച് നിർത്തി
സീറ്റ് തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിജെപി സഖ്യം വിടുമെന്ന് അപ്‌നാ ദള്‍ പ്രഖ്യാപിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുളള അപ്‌നാ ദളിനെ ബിജെപി ബുദ്ധിമുട്ടിയാണ് എന്‍ഡിഎയില്‍ പിടിച്ച് നിര്‍ത്തിയത്. 2 സീറ്റുകള്‍ അപ്‌നാ ദളിന് നല്‍കുകയും ചെയ്തു.
ഉടക്കിൽ സഖ്യകക്ഷി
എന്നാല്‍ മറ്റൊരു സഖ്യകക്ഷിയായ സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയെ ബിജെപി മറന്ന മട്ടാണ്. സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ബിജെപി ഇതുവരെ ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്.
24 മണിക്കൂർ സമയം
24 മണിക്കൂര്‍ സമയമാണ് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ബിജെപിക്ക് നല്‍കിയിരിക്കുന്നത്. ഈ സമയത്തിനുളളതില്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നാണ് ഭീഷണി. സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമാണോ പോകുന്നത് എന്ന ചോദ്യമാണ് തൊട്ട് പിന്നാലെ ഉയര്‍ന്നിരിക്കുന്നത്.
പ്രിയങ്കയുടെ ചൂണ്ടയിടൽ
യുപിയില്‍ കോണ്‍ഗ്രസിന്റെ ആള്‍ബലം കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് പ്രിയങ്ക ഗാന്ധി. നിരവധി പേരെ പാര്‍ട്ടിയിലേക്ക് എ്ത്തിക്കാനും സഖ്യമുണ്ടാക്കാനും പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശം രജ്ഭര്‍, പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി നിലപാട് അംഗീകരിക്കില്ല
കോണ്‍ഗ്രസിനൊപ്പം പോകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അടക്കം എല്ലാ സാധ്യതകളും തങ്ങള്‍ക്ക് മുന്നിലുണ്ട് എന്നാണ് രജ്ഭര്‍ നല്‍കിയ മറുപടി. അപ്‌നാ ദളുമായി സീറ്റ് ധാരണയുണ്ടാക്കുകയും തങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ബിജെപി നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി വ്യക്തമാക്കുന്നത്.
അമിത് ഷായുമായി ചർച്ച
യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയാണ് ഓം പ്രകാശ് രാജ്ഭര്‍. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം രാജ്ഭര്‍ ഉന്നയിക്കാറുണ്ട്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതിന് വേണ്ടിയാണ് ചോദിക്കുന്നതെന്ന് രാജ്ഭര്‍ പറയുന്നു. അപ്‌നാ ദളും തങ്ങളുമായി അമിത് ഷാ നേരത്തെ സീറ്റ് വിഭജനം ചര്‍ച്ച നടത്തിയിരുന്നു.
തനിച്ച് മത്സരിക്കാനും ആലോചന
ശേഷം അപ്‌നാ ദളിന് സീറ്റ് നല്‍കി. എന്നാല്‍ തങ്ങളെ ഇപ്പോഴും ബിജെപി ഇരുട്ടത്ത് നിര്‍ത്തിയിരിക്കുകയാണ്. 24 മണിക്കൂറിനകം തീരുമാനമായില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും. ബിജെപി സീറ്റ് തന്നില്ലെങ്കില്‍ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുന്ന കാര്യവും സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
5 സീറ്റുകൾ വേണം
5 സീറ്റുകളാണ് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ആവശ്യം. ചന്ദൗലി, ഘോസി, അംബേദ്കര്‍ നഗര്‍, ജോന്‍പൂര്‍ എന്നിവ കൂടാതെ മഛ്‌ലി ഷെഹറോ ലാല്‍ഗഞ്ചോ കൂടി വേണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും ബീഹാറിലും ഝാര്‍ഖണ്ഡിലുമടക്കം സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ഉത്തര്‍ പ്രദേശില്‍ മാത്രമെന്താണ് താമസമെന്ന് രാജ്ഭര്‍ ചോദിക്കുന്നു.
അടിമകളായി തുടരില്ല
ബിജെപിക്ക് തങ്ങളെ അടിമകളായിട്ടാണ് ആവശ്യമുളളത്. എന്നാല്‍ അടിമകളായി തുടരാന്‍ തങ്ങള്‍ക്കാവില്ലെന്നും രാജ്ഭര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ പിന്നോക്ക വികസന ഡിപ്പാര്‍ട്ട്‌മെന്റിലെ ചുമതല ഒഴിഞ്ഞ് ആദിത്യനാഥിന് രാജ്ഭര്‍ രാജിക്കത്ത് നല്‍കിയിരുന്നു. യോഗി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ രാജ്ഭര്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനും വെല്ലുവിളിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
രാഹുൽ ഗാന്ധി എന്താ തോൽക്കാൻ പാടില്ലേ.. കോൺഗ്രസ് നേതാവിനെ വെള്ളം കുടിപ്പിച്ച് എം സ്വരാജ്!