കരുണാനിധിയുടെ ആരോഗ്യനില മോശമായി തുടരുന്നു; വസതിയിലേക്ക് അണികളുടെ ഒഴുക്ക്; കനത്ത സുരക്ഷ
Recommended Video
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി(94)യുടെ ആരോഗ്യ നില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഇതിനായി വലിയൊരു മെഡിക്കൽ സംഘം തന്നെ അദ്ദേഹത്തിന്റെ വസതിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെൽവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. കരുണാനിധിയുടെ മകൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹസ്സനും അദ്ദേഹത്തെ കാണാനെത്തിയിരുന്നു. കരുണാനിധിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തിത്തിന്റെ വസതിയിലേക്ക് ഡിഎംകെ പ്രവർത്തകരുടെ ഒഴുക്കാണ്. വസതിക്ക് മുമ്പിലും ചെന്നൈ നഗരത്തിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കരുണാനിധി ഡിഎംകെയുടെ തലവനായതിന്റെ അമ്പതാം വാർഷികം 27ന് ആഘോഷിക്കാനിരിക്കെയായിരുന്നു അണികളെയും പ്രവർത്തകരെയും ആശങ്കയിലാഴ്ത്തി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹം ഒന്നരവർഷമായി ഗോപാലപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്നു.