മധ്യപ്രദേശിലെ മന്ത്രിമാർക്ക് ബിജെപിയോട് അടുപ്പം; വെട്ടിലായി കമൽനാഥ് സർക്കാർ, ഇടപെട്ട് നേതൃത്വം
ഭോപ്പാൽ: മധ്യപ്രദേശിൽ ഒന്നിനു പിറകെ ഒന്നായി കോൺഗ്രസിനെ പ്രതിസന്ധികൾ വേട്ടയാടുകയാണ്. സംസ്ഥാന വനം വകുപ്പ് മന്ത്രിയായ ഉമാങ് സെൻഗാർ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്. ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത ചേരിതിരിഞ്ഞുള്ള ആക്രമണമായി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ കൂടി രംഗത്ത് എത്തിയതോയെ പ്രതിസന്ധി പുതിയ തലങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം
അതിനിടെ കമൽനാഥ് സർക്കാരിലെ മന്ത്രിമാർക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ശക്തമായ താക്കീതുമായി രംഗത്ത് എത്തിയിരിക്കുകയാണ് മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബറിയ. സംസ്ഥാനത്തെ ചില മന്ത്രിമാർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ ബാബറിയായുടെ മുന്നറിയിപ്പ്.
താക്കീതുമായി നേതൃത്വം
സ്വന്തം പാർട്ടിയിലെ പ്രവർത്തകരേക്കാൾ പ്രതിപക്ഷമായ ബിജെപിയോട് പല സംസ്ഥാന മന്ത്രിമാരും കൂറ് പുലർത്തുന്നതെന്നാണ് ഭോപ്പാലിൽ നടന്ന പൊതുപരിപാടിയിൽ ദീപക് ബാബറിയ തുറന്നടിച്ചത്. ''എനിക്ക് സംസ്ഥാനത്തെ ചില മന്ത്രിമാരെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും നിരവധി പരാതികളാണ് ലഭിക്കുന്നത്. ചില മന്ത്രിമാർ ബിജെപിക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനേക്കാൾ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പ്രാധാന്യം നൽകുന്നവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുമ്പിൽ മറുപടി നൽകേണ്ടി വരുമെന്ന് മറക്കരുതെന്നും ദീപക് ബാബറിയ മുന്നറിയിപ്പ് നൽകി.
അനുവദിക്കാനാവില്ല
ബിജെപിയോട് അടുപ്പം പുലർത്തുന്ന മന്ത്രിമാരുടെ കാര്യം അടുത്ത മന്ത്രിസഭാ പുനസംഘടനയിൽ പരിഗണിക്കുമെന്ന മുന്നറിയിപ്പും ദീപക് ബാബറിയ നൽകുന്നുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ അച്ചടക്കമില്ലാത്ത ആർക്കും പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ല. ബിജെപി നേതാക്കൾക്ക് ചിലർ വലിയ സ്വീകരണങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സോണിയാ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദീപക് ബാബറിയ വ്യക്തമാക്കി.
അനധികൃത ഇടപാടുകൾ
സംസ്ഥാനത്ത് ഉയർന്നുവന്ന അനധികൃത മദ്യവ്യാപാരം, അനധികൃത ഖനനം തുടങ്ങിയ ആരോപണങ്ങൾക്കെതിരെയും ദീപക് ബാബറിയ രംഗത്ത് വന്നു. 15 വർഷക്കാലം ബിജെപി ഭരിച്ചപ്പോൾ ഇതെല്ലാം നടന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിന്റെ കീഴിൽ ഇത് അനുവദിക്കില്ല. ഈ വിഷയത്തിൽ പാർട്ടിയിൽ അടുത്തിടെയായി നടക്കുന്ന ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ബാബറിയയുടെ മുന്നറിയിപ്പ്. ദ്വിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരവും, ഖനനവും നടക്കുന്നുണ്ടെന്ന് മന്ത്രിയായ ഉമങ് സെൻഗാർ ആരോപണം ഉന്നയിച്ചിരുന്നു. ദ്വിഗ് വിജയ് സിംഗ് തന്റെ ആവശ്യങ്ങൾ നിറവേറിക്കിട്ടാൻ മന്ത്രിസഭയിൽ അനധികൃത ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഉമങ് ആരോപിച്ചിരുന്നു. ഉമങിന് പിന്തുണയുമായി നിരവധി എംഎൽഎമാരും മന്ത്രിമാർ രംഗത്ത് എത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.
പ്രതിഷേധം
പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭോപ്പാൽ സെൻട്രലിലെ എംഎൽഎ ആയ ആരിഫ് മസൂദ്. എന്തുകൊണ്ടാണ് പ്രസംഗത്തിൽ ബാബാറിയ ഭോപ്പാലിന്റെ പേര് മാത്രം പരാമർശിക്കുകയും മറ്റ് ജില്ലകളെ ഒഴിവാക്കുകയും ചെയ്തതെന്നാണ് എംഎൽഎയുടെ ചോദ്യം. ഇത് തെറ്റിദ്ധാരണ പരത്തുമെന്നായിരുന്നു എംഎൽഎയുടെ ആരോപണം.
രാഹുൽ ഗാന്ധിക്കെതിരെ
കോൺഗ്രസ് എംഎൽഎയും ദ്വിഗ് വിജയ് സിംഗിന്റെ സഹോദരനുമായ ലക്ഷ്മൺ സിംഗ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയതും അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി സംസ്ഥാന തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചാരണങ്ങളെല്ലാം നുണയാണെന്ന് സഹോദരനായ ലക്ഷ്മണ് സിംഗ് പറയുന്നത്. പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ രാഹുലിന് അത് സാധിച്ച് കൊടുക്കാനായില്ല. രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു ലക്ഷ്മൺ സിംഗിന്റെ ആവശ്യം. ബിജെപിയുമായി അടുപ്പം പുലർത്തുന്ന അദ്ദേഹം നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.