രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം, ദീപിക പദുക്കോണിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി പ്രചാരണം!
Recommended Video
ദില്ലി: ബോളിവുഡിലെ ഖാന്‍മാരും ബിഗ് ബിയും അടക്കമുളള വമ്പന്മാര്‍ ജെഎന്‍യുവില്‍ വിദ്യാർത്ഥികള്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ സുരക്ഷിതമായ മൗനം പാലിക്കുമ്പോഴാണ്, ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം ജെഎന്‍യുവിന്റെ മുറ്റത്ത് എത്തിയത്. അതും പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ച നടത്താന്‍ ബിജെപി ബോളിവുഡ് താരങ്ങള്‍ക്കൊരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത് എന്നതാണ് ശ്രദ്ധേയം.
ദീപികയ്ക്ക് എതിരെ സൈബര്‍ വാര്‍ റൂം ബിജെപി അനുകൂലികള്‍ തുറന്നു കഴിഞ്ഞു. അക്കൂട്ടത്തില്‍ ദീപിക ദൂരദര്‍ശന് നല്‍കിയ പഴയൊരു അഭിമുഖവും കുത്തിപ്പൊക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിക്കുന്നു എന്ന് ദീപിക പറയുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ബോളിവുഡിലെ ശബ്ദങ്ങൾ
സാമൂഹ്യ വിഷയങ്ങളില്‍ ബോളിവുഡ് അടക്കമുളള സിനിമാ ലോകം പൊതുവേ തുറന്ന് പ്രതികരിച്ച് കാണാറില്ല. ബോളിവുഡില്‍ നിന്നും സ്വര ഭാസ്‌കര്‍, ശബാന ആസ്മി, റിച്ച ഛാഡ, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, വിശാല്‍ ദദ്‌ലാനി, അടക്കമുളള പ്രമുഖരാണ് നിരന്തരം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയിട്ടുളളത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, തെരുവിലെ സമരങ്ങളിലും ഇവര്‍ സ്ഥിരം സാന്നിധ്യങ്ങളാണ്.
ദീപിക ഒരു പടി മുന്നിൽ
സാധാരണ സേഫ് സോണില്‍ മിണ്ടാതിരിക്കാന്‍ ഇഷ്ടപ്പെടുന്ന ബോളിവുഡ് താരങ്ങളില്‍ വലിയൊരു പക്ഷവും പൗരത്വ നിയമത്തിന് എതിരെയും ജെഎന്‍യു ആക്രമണത്തിന് എതിരെയും പ്രതികരിക്കുകയുണ്ടായി. എന്നാല്‍ അവര്‍ക്കൊക്കെ ഒരു പടി മുന്നിലായാണ് ദീപിക പദുക്കോണ്‍ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച് പിന്‍വലിയാതെ ദീപിക നേരിട്ട് ജെഎന്‍യു ക്യാംപസ്സിലെത്തി.
പത്ത് മിനുറ്റ് ജെഎൻയുവിൽ
മുഖം മറച്ച ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷിന് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന ദീപികയുടെ ചിത്രം വൈറലാണ്. ഐഷിയോട് സംസാരിക്കുകയും ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് പത്ത് മിനുറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത ശേഷമാണ് ദീപിക മടങ്ങിപ്പോയത്. മാധ്യമങ്ങളോട് അടക്കം ദീപിക പ്രതികരിച്ചില്ല.
ദീപികയ്ക്ക് എതിരെ പ്രചാരണം
സിപിഐ നേതാവ് കനയ്യ കുമാര്‍ അടക്കം ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. കനയ്യ ആസാദി മുദ്രാവാക്യം വിളിക്കുന്നത് കേട്ട് നില്‍ക്കുന്ന ദീപികയുടെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ജെഎന്‍യുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ ദീപികയ്ക്ക് എതിരെ ബിജെപിയും ബിജെപി അനുകൂലികളും രംഗത്ത് വന്നിരിക്കുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന, ഛപക് എന്ന ചിത്രത്തിന്റെ പ്രമോഷമാണ് ദീപിക ജെഎന്‍യുവില്‍ നടത്തിയത് എന്നാണ് ആക്ഷേപം.
ഛപക് ബഹികരണം
എന്ന് മാത്രമല്ല ഛപക് ബഹിഷ്‌ക്കരിക്കാനും ബിജെപി നേതാവ് ആഹ്വാനം ചെയ്തു കഴിഞ്ഞു. ഛപക് ബഹിഷ്‌ക്കരിക്കണം എന്നുളള ഹാഷ് ടാഗും ദീപികയ്ക്ക് പിന്തുണ എന്നുളള ഹാഷ്ടാഗും ട്വിറ്ററില്‍ വൈറലാണ്. മാത്രമല്ല ദീപികയുടെ ദേശീയത അടക്കമുളള തിരയലുകളും ഗൂഗിളില്‍ വളരെയേറെ നടക്കുന്നു. അതിനിടെയാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്ന ദീപികയുടെ പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദീപിക രാഹുലിനെ കുറിച്ച് പറഞ്ഞത്
ദൂരദര്‍ശന്‍ ന്യൂസില്‍ 2011ല്‍ വന്ന അഭിമുഖത്തിലാണ് ദീപിക പദുക്കോണ്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നത്. മനോജ് തിബ്രേവാള്‍ ആകാശ് ആണ് ദീപികയെ അഭിമുഖം നടത്തിയിരിക്കുന്നത്. താങ്കള്‍ ആകൃഷ്ടയായ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ കുറിച്ച് പറയാമോ എന്ന ചോദ്യത്തിനുളള ഉത്തരമായാണ് ദീപിക പദുക്കോണ്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത്.
ക്ലാസിക് ഉദാഹരണം
ദീപികയുടെ വാക്കുകള്‍ ഇങ്ങനെയാണ്: രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് കാര്യമായ അറിവൊന്നുമില്ല. എങ്കിലും ടിവിയില്‍ കാണുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് രാഹുല്‍ ഗാന്ധി ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്നത് നമ്മുടെ യുവാക്കള്‍ രാജ്യത്തിന് വേണ്ടി വളരെ പ്രയത്‌നിക്കുന്നു എന്നതിനുളള ഒരു ക്ലാസ്സിക് ഉദാഹരണമാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറട്ടെ
ഒരു നാള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, തീര്‍ച്ചയായും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു എന്നാണ് ദീപിക മറുപടി നല്‍കിയത്. മറ്റ് നേതാക്കളില്‍ നിന്നും എന്താണ് രാഹുല്‍ ഗാന്ധിയെ വ്യത്യസ്തനാക്കുന്നത് എന്നാണ് തുടര്‍ന്ന് അവതാരകന്‍ ചോദിക്കുന്നത്.
ദീപികയെ കോൺഗ്രസാക്കി
ദീപികയുടെ മറുപടി, '' രാജ്യത്തെ യുവാക്കളുമായി രാഹുല്‍ ഗാന്ധിക്ക് മികച്ച ബന്ധമുണ്ട്. രാഹുല്‍ ഗാന്ധി മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ പരമ്പരാഗതമാണ്, അതേസമയം ഭാവിയിലേക്കുളളതുമാണ്. നമ്മുടെ രാജ്യത്തിന് അത് പ്രധാനപ്പെട്ടതാണ് ''. ദീപിക പദുക്കോണ്‍ ജെഎന്‍യു സമരത്തിന് പിന്തുണയുമായി എത്താന്‍ കാരണം അവര്‍ കോണ്‍ഗ്രസുകാരിയായത് കൊണ്ടാണ് എന്നാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.