നട്ടം തിരിഞ്ഞ് യെഡിയൂരപ്പ! മത്സരിക്കാന്‍ സീറ്റിനായി നേതാക്കള്‍, മത്സരിപ്പിച്ചില്ലേങ്കില്‍.. ഭീഷണി
ബെംഗളൂരു: കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം കര്‍ണാടകത്തില്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയായി വീണ്ടും ബിഎസ് യെദ്യൂരപ്പ അധികാരത്തില്‍ ഏറുകയും ചെയ്തു. എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരുന്നതിന്‍റെ ആശങ്ക മുഖ്യമന്ത്രിക്കും ബിജെപിക്കുമുണ്ട്. ഉപതിരഞ്ഞെടുപ്പാണ് ഇനി ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്.
കുമാരസ്വാമി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ സഹായിച്ച 17 വിമത എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കര്‍ണാടകത്തില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇവരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയതോടെയാണ് ബിജെപിയുടെ നീക്കം പാളിയത്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മണ്ഡലങ്ങളില്‍ നേരത്തേ പരാജയപ്പെട്ട നേതാക്കള്‍ രംഗത്തെത്തിയതോടെ വീണ്ടും നട്ടം തിരിഞ്ഞിരിക്കുകയാണ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

നട്ടംതിരിഞ്ഞ് യെഡിയൂരപ്പ
17 ഭരണകക്ഷി എംഎല്‍എമാരാണ് സര്‍ക്കാരിന് പാലം വലിച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്‍റെ ഭാഗാമാകാമെന്ന കണക്ക് കൂട്ടലിലായിരുന്നു എംഎല്‍എമാര്‍. പിന്തുണയ്ക്കായി ബിജെപിയും നേതാക്കള്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുടേയും എംഎല്‍എമാരുടേയും നീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് അയോഗ്യതാ നടപടി. അയോഗ്യരാക്കിയോടെ ഇവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. ഇതോടെ അയോഗ്യതാ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് നേതാക്കള്‍. കേസില്‍ വിധി വന്നാല്‍ മാത്രമേ എംഎല്‍എമാരുടെ ഭാവി സംബന്ധിച്ചുള്ള തിരുമാനം ബിജെപിക്ക് കൈക്കൊള്ളാന്‍ സാധിക്കുള്ളു.

സ്ഥാനാര്‍ത്ഥി മോഹം
17 പേരെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി നേതാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി നേതാക്കളാണ് ടിക്കറ്റ് മോഹം പരസ്യമാക്കി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയേക്കില്ലെന്ന് നേതൃത്വം കട്ടായം പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റെ ബിസി പാട്ടീലിനോട് പരാജയപ്പെട്ട യുബി ബനകര്‍, ബൈരതി ബസവരാജിനോട് പരാജയപ്പെട്ട നന്ദീഷ് റെഡ്ഡി, ശരത് ബച്ചേ ഗൗഡ എന്നിവരാണ് സ്ഥാനാര്‍ത്ഥി മോഹം പരസ്യമാക്കിയത്.

കൈവിടില്ലെന്ന് യെഡ്ഡി
തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലേങ്കില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണിയും ഈ നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം സര്‍ക്കാരിനെ തുണച്ചത് വിമത എംഎല്‍എമാരാണെന്നിരിക്കെ അവരെ തഴയാന്‍ കഴിയില്ലെന്ന നിലപാടാണ് നേതൃത്വത്തിനെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വിമതര്‍ക്ക് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധിക്കായി കാത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടിയാകും
വിമത എംഎല്‍എമാരെ പിണക്കുന്നത് ബിജെപിക്കും വലിയ തിരിച്ചടിയാകുമെന്ന ചിന്ത നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി മോഹം ആരും വെച്ച് പുലര്‍ത്തേണ്ടതില്ലെന്നാണ് യെഡ്ഡി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന സൂചന.അതേസമയം മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച നേതാക്കളെ മെരുക്കാനുളള ശ്രമങ്ങളും ബിജെപി നേതൃത്വം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബോര്‍ഡ് പദവികള്‍ നല്‍കാന്‍ കഴിയുമോ എന്ന സാധ്യതയാണ് ഇവര്‍ക്കായി നേതൃത്വം തേടുന്നത്.

വിഷം കുടിക്കണോ?
നേരത്തേ മന്ത്രി മോഹവുമായി സമീപിച്ച നേതാക്കള്‍ക്കെതിരേയും യെഡിയൂരപ്പ ആഞ്ഞടിച്ചിരുന്നു. യെഡിയൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് വിഭാഗത്തിന്‍റെ ഉപവിഭാഗമായ പഞ്ചംശാലി നേതാക്കള്‍ കഴിഞ്ഞ ദിവസം യെദ്യൂരപ്പയെ സന്ദര്‍ശിച്ചിരുന്നു. സമുദായത്തില്‍ നിന്ന് കുറഞ്ഞത് നാല് എംഎല്‍എമാരെയെങ്കിലും മന്ത്രിമാരാക്കണം എന്നാണ് വിഭാഗത്തിന്‍റെ ആവശ്യം. എല്ലാവരേയും ഉള്‍പ്പെടുത്തണമെങ്കില്‍ വിമത എംഎല്‍എമാര്‍ എന്ത് ചെയ്യണം എന്നായിരുന്നു യെഡ്ഡിയുടെ പ്രതികരണം. രാജിവെച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ വിഷം കഴിക്കണോയെന്നും യെഡ്ഡി ചോദിച്ചിരുന്നു. അതേസമയം ഇനി സുപ്രീം കോടതിയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സ്പീക്കറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് ഹരജിയില്‍ എംഎല്‍എമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications