രാജ്യസുരക്ഷ മോദിക്ക് കുട്ടിക്കളിയല്ല..പാകിസ്താനടക്കം കരുതിയിരുന്നോളൂ..ബജറ്റില്‍ റെക്കോര്‍ഡ് തുക..!!
ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പരാമർശിച്ചില്ലെങ്കിലും പ്രതിരോധ മേഖലയ്ക്ക് ഇത്തവണ ബജറ്റിള വൻതുകയാണ് വകയിരുത്തിയിരിക്കുന്നത്.
ദില്ലി: രാജ്യസുരക്ഷയ്ക്കായി ഏറ്റവുമധികം പണം ചിലവിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 50.7 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വാര്‍ഷിക പ്രതിരോധ ബജറ്റ്.
മോദി സര്‍ക്കാരിന്റെ നാലാം ബജറ്റിലും പ്രതിരോധ രംഗത്തിന് വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. 2.74 ലക്ഷം കോടി രൂപയാണ് രാജ്യരക്ഷയ്ക്കായി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്.
രാജ്യരക്ഷയ്ക്കായി ഇത്തവണ കേന്ദ്രം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ്. പ്രതിരോധ ബജറ്റില്‍ ഇത്തവണ പത്ത് ശതമാനത്തോളമാണ് വര്‍ധനവ്.
ചരിത്രത്തിലാദ്യമായി ബജറ്റ് പ്രസംഗത്തില്‍ പ്രതിരോധ മേഖല ധനകാര്യമന്ത്രി പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. മൊത്ത ബജറ്റിന്റെ 12.59 ശതമാനവും പ്രതിരോധ മേഖലയ്ക്കാണ് മാറ്റിവെച്ചിരിക്കുന്നത്.
പ്രതിരോധ മേഖലയിലെ പെന്‍ഷനു വേണ്ടി 82, 332.66 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി തുകയും ഇതില്‍ ഉള്‍പ്പെടും.
പ്രതിരോധ മേഖലയ്ക്ക് 2015-16 വര്‍ഷത്തെതിനേക്കാള്‍ പത്ത് ശതമാനമാണ് ഇത്തവണ കൂടുതല്‍ നീക്കിയിരിപ്പ്. കഴിഞ്ഞ തവണ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് 2,24,636 കോടി രൂപയായിരുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ ബജറ്റില്‍ പ്രതിരോധ രംഗത്തിനുള്ള വര്‍ധനവ് ന്യായമാണെന്നാണ് വിദഗ്ധാഭിപ്രായം. പണപ്പെരുപ്പവും സൈനിക ഉപകരണങ്ങളുടെ ആധുനികവത്കരണവും കൂടുതല്‍ ചിലവ് ഉണ്ടാക്കുന്നതാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ രംഗത്തിനായി നീക്കിവച്ച പണത്തില്‍ വലിയൊരു ശതമാനം ചിലവാക്കാതെ തിരിച്ചുവരികയാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 36,000 കോടിയോളം രൂപ പ്രതിരോധ മന്ത്രാലയം തിരികെ നല്‍കി.