റാഫേലിൽ മോദിക്ക് വൻ തിരിച്ചടി, മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്
ദില്ലി: റാഫേല്‍ ഇടപാടില്‍ സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ പുറത്ത്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരിക്കുന്നത്. റാഫേൽ ഇടപാട് സുതാര്യമാണ് എന്ന മോദി സർക്കാരിന്റെ അവകാശവാദത്തെ അപ്പാടെ തകിടം മറിക്കാൻ പോന്നതാണ് പുതിയ വെളിപ്പെടുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ഇരുട്ടടി ആയിരിക്കുകയാണ് ഈ പുതിയ വഴിത്തിരിവ്. തുടക്കം മുതലേ റാഫേലിൽ തുങ്ങി കേന്ദ്രത്തെ ആക്രമിക്കുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമാകട്ടെ മോദിയെ അടിക്കാൻ കൂടുതൽ ശക്തിയേറിയ വടി കിട്ടിയിരിക്കുന്നു.. റാഫേലില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ കെട്ടടങ്ങിയ വിവാദം ഇതോടെ വീണ്ടും കത്തിപ്പടരുകയാണ്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ആയിരുന്ന ജി മോഹന്‍കുമാര്‍ എഴുതിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് എഴുതിയാതാണ് ഈ കത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തരമായി ചര്‍ച്ച നടത്തിയെന്ന് ഈ കത്തില്‍ സൂചിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിഎംഒ ഇടപെട്ടു
പ്രതിരോധ മന്ത്രാലയത്തെ മാറ്റി നിര്‍ത്തി പിഎംഒ സമാന്തര ചര്‍ച്ച നടത്തുന്നതിനെ എതിര്‍ക്കുന്നതാണ് കത്ത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സമാന്തര ചര്‍ച്ച നടത്തുന്നത് രാജ്യതാല്പര്യത്തിന് എതിരാണ് എന്നാണ് കത്തില്‍ മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ ഇതുവരെ പറഞ്ഞതിനോട് യോജിക്കാത്ത വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കത്ത് പുറത്തായി
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല എന്നാണ് സുപ്രീം കോടതിയില്‍ വരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നത്. പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഏഴംഗ സംഘമാണ് ചര്‍ച്ചകള്‍ നടത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഫ്രഞ്ച് സംഘത്തിലെ ജനറല്‍ സ്റ്റീഫന്‍ റെബിന്റെ കത്താണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ച് ആദ്യ സൂചനകള്‍ പുറത്ത് വിട്ടത്.
ആ ഫോൺ സംഭാഷണം
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്റഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ അടക്കം ഈ കത്തിലുണ്ടായിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് എതിരെ പ്രതിരോധ സെക്രട്ടറിയായ മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയത് എന്നാണ് റിപ്പോർട്ടുകൾ.
വില നിർണയവുമായി ബന്ധമില്ല
കത്ത് പുറത്ത് വന്നതോടെ മോഹന്‍ കുമാര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കത്ത് എഴുതിയ പശ്ചാത്തലം ഓര്‍മ്മ ഇല്ലെന്നും റാഫേല്‍ ഇടപാടില്‍ ആര്‍ക്കും നേട്ടമുണ്ടായിട്ടില്ലെന്നും മലയാളിയായ മോഹന്‍കുമാര്‍ പ്രതികരിച്ചു. പുറത്ത് വന്ന കത്തിന് റാഫേല്‍ വില നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും ഇല്ലെന്നും മോഹന്‍ കുമാര്‍ പ്രതികരിച്ചു.
പ്രതിഷേധം ഇരുസഭകളിലും
പൊതുവായ ഉപാധികളും നിബന്ധനകളും സംബന്ധിച്ചുളളതായിരുന്നു കുറിപ്പെന്നും മോഹന്‍ കുമാര്‍ പ്രതികരിച്ചു. അതേസമയം റാഫേലിന്റെ പേരില്‍ പാര്‍ലമെന്റിലെ ഇരുസഭകളും വീണ്ടും തിളച്ച് മറിഞ്ഞു. റാഫേല്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്കി. തെരഞ്ഞെടുപ്പ് അടുത്ത് വരികേ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും പുതിയൊരു അവസരമാണ് റാഫേല്‍ വീണ്ടും തുറന്ന് തന്നിരിക്കുന്നത്.
പ്രതിരോധിച്ച് നിർമ്മല
അതേസമയം വിവാദം ഒഴിഞ്ഞെന്ന് ആശ്വസിച്ച ബിജെപിക്ക് ആവട്ടെ ഇത് വന്‍ തിരിച്ചടിയും നല്കുന്നു. മോദി കള്ളനും കാവല്‍ക്കാരനുമാണ് എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അതേസമയം പുതിയ ആരോപണങ്ങളെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് പാർലമെന്റിൽ പ്രതിരോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ ആണെന്നും ഇടപെടലായി കാണാനാവില്ലെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പരീക്കറുടെ മറുപടിക്കത്ത്
അതേസമയം പ്രതിരോധ സെക്രട്ടറിയുടെ കത്തിന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ മറുപടി കുറിപ്പും പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാരാണ് ഈ മറുപടി പുറത്ത് വിട്ടത്. സെക്രട്ടറിയുടെ പ്രതികരണം അതിര് കടന്നതെന്നും പ്രധാനമന്ത്രി നടത്തിയത് ഇടപെടല്‍ അല്ലെന്നും കത്തില്‍ പറയുന്നു. കരാര്‍ പുരോഗതി വിലയിരുത്തുക മാത്രമായിരുന്നു ചെയ്തത് എന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനും മന്ത്രി നിര്‍ദേശിച്ചതായി കത്ത് തെളിയിക്കുന്നു.