അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: ചൈനീസ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടില്ലെന്ന് രാജ്നാഥ് സിങ്
ദില്ലി: അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചൈനീസ് സേന ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിലെ നിയന്ത്രണ മേഖലയില്‍ ചൈനീസ് പട്ടാളം നുഴഞ്ഞു കയറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. ചൈനീസ് സൈന്യവുമായി എൽഎസി നിലപാട് സംബന്ധിച്ച സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയതായും ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ് വ്യക്തമാക്കി.
" അതിര്‍ത്തിയിലെ സ്ഥിതി നമ്മുടെ നിയന്ത്രണത്തിലാണ് .... ചൈനീസ് സേന ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു കയറിയെന്ന അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്,"- രാജ്‌നാഥ് സിംഗ് പറഞ്ഞു. ചൈനയുമായുള്ള കമാൻഡർ തല ചർച്ചകൾ നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. "ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്ന് നമുക്ക് അറിയില്ല, പക്ഷേ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്", എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തുന്നത് രാജ്യ താൽപ്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
"1962 മുതൽ 2013 വരെ എന്താണ് സംഭവിച്ചത്, ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ സേന അതിര്‍ത്തിയില്‍ വലിയ ധൈര്യം കാണിച്ചു. ചൈനീസ് സേന നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചെന്ന വാദം അടിസ്ഥാനരഹിതമാണ്. ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഞാൻ സൈനികരെ നേരില്‍ കണ്ടു. നമ്മുടെ പ്രദേശത്ത് പ്രവേശിക്കാൻ ആരും ശ്രമിക്കില്ലെന്ന് എനിക്ക് പറയാൻ കഴിയും, "-രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാകിസ്ഥാൻ അധിനിവേശ-കശ്മീരിന്റെ (പികെ) ഭാഗമായ ഗിൽജിത് ബാൾട്ടിസ്ഥാനിന് താൽക്കാലിക പ്രവിശ്യാ പദവി നൽകാനുള്ള പാക് സർക്കാറിന്‍റെ തീരുമാനത്തെയും രാജ്‌നാഥ് സിംഗ് വിമര്‍ശിച്ചു. ഗിൽജിത് ബാൾട്ടിസ്ഥാന്‍ അടങ്ങുന്ന പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണ്. അവിടുത്തെ പദവിയിൽ ഒരു മാറ്റവും നമുക്ക് ഒട്ടും സ്വീകാര്യമല്ല. ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം പാകിസ്താൻ നിരാശരാണ്," ഇതിന് ശേഷം പാകിസ്ഥാനും തീവ്രവാദ ഗ്രൂപ്പുകളും പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവമയില്‍ നടന്ന ഭീകരാക്രമണത്തിലും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്‌നാഥ് സിങ്ങും കടുത്ത വിമര്‍ശനം നടത്തി. ഭീകരാക്രമണത്തിലെ പങ്ക് അവരുടെ മന്ത്രി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ജമ്മു കശ്മീരിലെ ഭീകരതയ്ക്ക് ഉത്തരവാദി പാകിസ്ഥാനാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു.
40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്