75000 രൂപയ്ക്ക് ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന് വിറ്റു: രണ്ട് പേർ അറസ്റ്റിൽ
ജയ്പൂർ: ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്താന് വിറ്റ രണ്ട് പ്രതിരോധവകുപ്പ് ജീവനക്കാർ അറസ്റ്റിൽ. 75000 രൂപയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് ചോർത്തിക്കൊടുത്തിട്ടുള്ളത്. മിലിട്ടറി ഇൻലിജൻസിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. പാക് ഏജന്റുമാർക്ക് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയത് വഴി തനിക്ക് 75000 രൂപ ലഭിച്ചതായും വികാസ് സമ്മതിച്ചിട്ടുണ്ട്. സഹോദരന്റെ ബാങ്ക് അക്കൌണ്ടുകളിലൂടെയാണ് പണം കൈമാറ്റം ചെയ്തിട്ടുള്ളതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

രണ്ട് ജീവനക്കാർ പിടിയിൽ
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ സിവിൽ ഡിഫൻസ് ജീവനക്കാരനായ വികാസ് കുമാർ(29), ചിമൻ ലാൽ (22) എന്നിവരാണ് പിടിയിലായിട്ടുള്ളത്. ചിമൻ ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിസെ ജീവനക്കാരനാണ്. പാകിസ്താൻ രഹസ്യാന്വേഷണ സംഘടനയ്ക്ക് വേണ്ടി ചാരപ്പണി ചെയ്തതിനാണ് അറസ്റ്റ്.

ഓപ്പറേഷൻ ഡെസേർട്ട്
ലഖ്നൊവിലെ മിലിട്ടറി ഇൻറലിജൻസിന്റെ ഓപ്പേറേഷൻ ഡെസേർട്ടിലാണ് ഇരുവരും പിടിയിലാവുന്നത്. പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ സൈനിക സ്ഥാപനങ്ങളാണ് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന ഗംഗാനഗർ ഡിപ്പോയും ബികാനീർ എംഎംഎഫ്ആറും.

ഓപ്പറേഷൻ 2019ൽ
2019 ലാണ് ലഖ്നൊവിലെ മിലിട്ടറി ഇൻറലിജൻസ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഗംഗാനഗറിൽ നിന്ന് ചിലർ പാക് ഐഎസ്ഐയുടെ ചാരന്മാർക്ക് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതോടെയാണിത്. തുടർന്നാണ് ശ്രീ ഗംഗാനഗറിലെ സിവിൽ ഡിഫൻസ് ജീവനക്കാരനായ വികാസ് കുമാർ(29), ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ജീവനക്കാരനായ ചിമൻ ലാൽ (22) എന്നിവരെ തിരിച്ചറിയുന്നത്.

വ്യാജ അക്കൌണ്ട് വഴി
അനോഷ്ക ചോപ്ര എന്ന പാക് വനിതയുടെ പേരിലുള്ള അക്കൌണ്ട് വഴിയാണ് വികാസ് കുമാറിനെ ആകർഷിച്ച് വരുതിയിലാക്കുന്നത്. പാകിസ്താനിലെ മുൾട്ടാൻ കേന്ദ്രീകരിച്ചാണ് ഈ അക്കൌണ്ട് പ്രവർത്തിച്ച് വരുന്നത്. ഈ അക്കൌണ്ട് വഴി വികാസ് കുമാർ ഇന്ത്യൻ സൈന്യത്തിന്റെ ഓർബാറ്റ് സംബന്ധിച്ച വിവരങ്ങൾ കൈമാറിയെന്നാണ് മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തിയിട്ടുള്ളത്. വെടിക്കോപ്പുകൾ, ഫയറിംഗിനായി എത്തുന്ന യൂണിറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കൈമാറിയിട്ടുണ്ട്. എംഎഫ്എഫ്ആറിലേക്കുള്ള സൈനിക നീക്കത്തിന് പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ കൈമാറിയിട്ടുണ്ട്. ഇതിനുള്ള പ്രതിഫലമായി സഹോദരന്റെ മൂന്ന് അക്കൌണ്ടുകളിലേക്കാണ് പണം എത്തിയിട്ടുള്ളത്.

മിലിട്ടറി ഇന്റലിജൻസ്
2020 ജനുവരിയിലാണ് ലഖ്നൊ മിലിട്ടറി ഇന്റലിജൻസ് ഈ കേസ് ഉത്തർപ്രദേശ് എടിഎസിന് കൈമാറുന്നത്. ഇതോടെ ലഖ്നൊ മിലിട്ടറി ഇന്റലിജൻസും ഉത്തർപ്രദേശ് എടിഎസും വികാസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഈ ഓപ്പറേഷന് ഡെസേർട്ട് ചേസ് എന്ന് പേര് നൽകുകയും ചെയ്തിരുന്നു. എംഎഫ്എഫ്ആറിലെ കരാർ ജീവനക്കാരനായ ചിമൻലാലിൽ നിന്ന് വികാസ് എംഎഫ്എഫ്ആർ പമ്പ് ഹൌസിലെ ജലവിതരണ രജിസ്റ്ററിന്റെ ഫോട്ടോയും സംഘടിപ്പിച്ചിരുന്നു.

കേസ് രാജസ്ഥാൻ പോലീസിന്
രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കേസിന്റെ നീക്കം നിർത്തിവെക്കുകയായിരുന്നു. മെയ് ആദ്യവാരമാണ് കേസ് രാജസ്ഥാൻ പോലീസുമായി പങ്കുവെക്കുന്നത്. ഇതോടെ രാജസ്ഥാൻ പോലീസ്- ലഖ്നൊ മിലിട്ടറി ഇന്റലിജൻസ്, ഇന്റലിജൻസ് എന്നിവരുൾപ്പെട്ട സംയുക്ത സംഘടമാണ് കേസ് കൈകാര്യം ചെയ്തുവന്നിരുന്നത്. കുറ്റവാളികളുടെ അക്കൌണ്ടിലേക്ക് വിവരം കൈമാറിയതിന് വീണ്ടും പണം നിക്ഷേപിക്കപ്പെട്ടതാണ് കേസിലെ പുതിയ ലീഡ്. തുടർന്നാണ് ചിമൻ ലാലും വികാസും അറസ്റ്റിലാവുന്നത്.

ആദ്യം റിക്വസ്റ്റ്
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തകരിൽ നിന്ന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചെന്നും അനോഷ്ക ചോപ്ര എന്ന അക്കൌണ്ട് ആയിരുന്നു അതെന്നും വികാസ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2019 മാർച്ച്- ഏപ്രിൽ മാസങ്ങളായിരുന്നു ഇത്. സുഹൃത്ത്ബന്ധം ദൃഢമായതോടെ പരസ്പരം വാട്സ്ആപ്പ് നമ്പർ കൈമാറി ചാറ്റ് ചെയ്യാനും ഓഡിയോ/ വീഡിയോ കോൺ ചെയ്യാനും ആരംഭിക്കുകയായിരുന്നുവെന്നും വികാസ് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യൻ നമ്പറിൽ നിന്ന് ചാറ്റിംഗ്
ഇന്ത്യൻ നമ്പറിൽ നിന്ന് വികാസുമായി ചാറ്റ് ചെയ്ത യുവതി താൻ മുംബൈയിലെ ക്യാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിയാണെന്നാണ് വികാസിനെ ധരിപ്പിച്ചിരുന്നത്. അവരുടെ നിർദേശം അനുസരിച്ച് വികാസ് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമായിരുന്നു. യുവതിയും അംഗമായ ഗ്രൂപ്പുകളിലെല്ലാം നിരവധി സിവിൽ ഡിഫൻസ് ജീവനക്കാരായിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നതെന്നും വികാസ് പറയുന്നു.

ബ്ലോക്ക് ചെയ്തു
ആദ്യം പരിചയപ്പെട്ട വികാസ് കുമാറിനെ തന്റെ ബോസായ ഒരാൾക്കും പരിചയപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വാട്സ്ആപ്പ് നമ്പറും ഇന്ത്യൻ മൊബൈൽ നമ്പർ തന്നെയായിരുന്നു. ചില സമയങ്ങളിൽ താൻ മുംബൈയിലെ ക്യാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിയാണെന്നും ചിലപ്പോൾ മിലിട്ടറി എൻജിനീയർ സർവീസിലെ ജീവനക്കാരിയാണെന്നും പറയാറുണ്ട്. ഇടയ്ക്ക് യുവതി പരിചയപ്പെടുത്തിയ അമിത്കുമാർ സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ആളുമായി ആശയവിനിമയം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ അനോഷ്ക ശർമ വികാസിനെ ഫേസ്ബുക്കിൽ നിന്നും വാട്സ്ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്യുകയും ചെയ്തു.

നിർണായക വിവരങ്ങൾ
2019 ഏപ്രിൽ മാസത്തോടെ അമിത് എന്ന പേരിൽ അറിയപ്പെടുന്നയാൾക്ക് വികാസ് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ കൈമാറാൻ ആരംഭിക്കുകയും ചെയ്തു. നൽകുന്ന വിവരങ്ങൾക്ക് പകരമായി വികാസിന് വികാസിന് ലഭിച്ചിരുന്നു. പിന്നീട് ഐഎസ്ഐ ഏജന്റ് ഇന്ത്യൻ സൈന്യത്തിനെക്കുറിച്ച് വിവരം കൈമാറുന്നതിനായി ടാസ്കുകൾ നൽകാനും ആരംഭിച്ചിരുന്നു. ഇതോടെ ചിമൻലാൽ വഴി ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായി കൈമാറിക്കൊണ്ടേയിരുന്നു. പമ്പ് ഹൌസുകളുടെ എണ്ണം, സൈനികരുടെ എണ്ണം, റാങഅക്, യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം, ദിവസേന എടുക്കുന്ന വെള്ളത്തിന്റെ അളവ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് കൈമാറിയത്.

കൃത്യമായ ഇടവേളകളിൽ
ആർമി യൂണിറ്റുകൾ, ആർമി യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം, എംഎഫ്എഫ്ആറിലേക്ക് വരുന്ന സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം. വെടിക്കോപ്പ് ഡിപ്പോയിലേക്ക് വരുന്ന ആയുങ്ങൾ സംബന്ധിച്ച വിവരം, അവയുടെ ഇനം, അളവ്, ഏത് മാർഗ്ഗമാണ് എത്തിച്ചത്, എത്തിയ ദിവസം എന്നിങ്ങനെയുള്ള വിവരങ്ങളാണ് വികാസ് ചിമൻലാൽ വഴി ശേഖരിച്ച് കൈമാറിക്കൊണ്ടിരുന്നത്.

ഫോട്ടോകളും വിവരങ്ങളും
രണ്ട് ലോക്കൽ ആർമി ബ്രിഗേഡുകളെക്കറിച്ചുള്ള വിവരങ്ങൾ, അതിൽ വരുന്ന മാറ്റങ്ങൾ, രണ്ട് ബ്രിഗേഡിലുമുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ പേര്, റാങ്ക് എന്നിവയും കൃത്യമായി ഐഎസ്ഐ ഏജന്റിനെ അറിയിച്ച് വരാറുണ്ടെന്ന് വികാസ് സമ്മതിച്ചിട്ടുള്ളത്. ആയുധങ്ങളുടെ ചിത്രങ്ങൾ, ടാങ്കുകൾ, സൈനിക വാഹനങ്ങളുടെ ചിത്രങ്ങൾ എന്നിവയും വികാസ് കൈമാറിയിട്ടുണ്ട്. ജൂൺ ഏഴ് ഞായറാഴ്ചയാണ് ഇവരുമായി ഏറ്റവുമൊടുവിൽ വികാസ് ആശയവിനിമയം നടത്തുന്നത്.












Click it and Unblock the Notifications