ദില്ലി കലാപം; മരണം 42 ആയി, 630 പേർ അറസ്റ്റിൽ, അടിയന്തര സഹായം പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ
ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. സംഭവത്തിൽ 200ൽ അധികം ആളുകൾക്കാണ് പരുക്കേറ്റത്. സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയാൻ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയ്ക്ക് വെള്ളിയാഴ്ച 10 മണിക്കൂർ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
Recommended Video
'337 ദിവസം എടുക്കുന്ന പ്രക്രിയക്ക് വേണ്ടി വന്നത് വെറും 15 ദിവസം, യാദൃശ്ചികം മാത്രം എന്ന് സംഘികള്‍
ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 136 എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 630 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കലാപത്തിൽ വീടുകൾ പൂർണമായോ ഭാഗികമായോ കത്തി നശിച്ചവർക്ക് അടിയന്തര സഹായമായി 25,000 രൂപ ഉടൻ തന്നെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. സംഘർഷം നടന്ന സ്ഥലങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. വാടക വീടുകളാണ് നശിച്ചതെങ്കിൽ ഉടമയ്ക്ക് 4 ലക്ഷവും വാടകക്കാരന് ഒരു ലക്ഷം രൂപയും വീതം നൽകുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട വീഡിയോകളോ ചിത്രങ്ങളോ കൈവശമുളളവർ അത് ഉടൻ തന്നെ കൈമാറണമെന്ന് ദില്ലി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ക്രമസമാധാന പാലനത്തിന്റെ ചുമതലയുളള സ്‌പെഷ്യല്‍ കമ്മീഷഷണറായി നിയോഗിച്ച ശ്രീവാസ്തവയെ ദില്ലി പോലീസ് കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചു.
അതിനിടെ കലാപത്തിനിടയിൽ പോലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഷാരുഖ് എന്നയാളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സീലാംപൂർ സ്വദേശിയായ ഇയാൾക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി നേതാവ് താഹിർ ഹുസൈന്റെ ജാമ്യാപേക്ഷ കോടതി തള്ളി.