തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിനെ ഞെട്ടിച്ച് ബിജെപി; സിറ്റിങ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദില്ലിയില്‍ ആരോപണ പ്രതാരോപണങ്ങള് ശക്തമാക്കുകയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. അധികാരം തുടരാന്‍ ആം ആദ്മിയും ഭരത്തിലേറാന്‍ ബിജെപിയും കോണ്‍ഗ്രസും എല്ലാ ശക്തിയും സംഭരിച്ച് രംഗത്ത് ഇറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ അസംതൃപ്തരുടെ നീണ്ട നിരയായിരുന്നു ദില്ലിയില്‍ രൂപപ്പെട്ടത്. സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ അത് കിട്ടാതായപ്പോള്‍ മറ്റ് പാര്‍ട്ടികളിലേക്ക് കൂടേറുന്നത് ദില്ലിയില്‍ ഒരു സ്ഥിരം കാഴ്ചയായി മാറി. ഈ പ്രവണതയില്‍ ഏറ്റവും അവസാനത്തെ നഷ്ടം ഉണ്ടായിരിക്കുന്നത് ആംആദ്മിക്കാണ്. നേട്ടമുണ്ടാക്കിയതാവട്ടെ ബിജെപിയും. വിശദാംശങ്ങള്‍ ഇങ്ങനെ...
മനോജ് കുമാര്‍
ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ആയ മനോജ് കുമാര്‍ ആണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച്ച ദില്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മനോജ് കുമാറിന്റെ പാര്‍ട്ടി പ്രവേശനം.
രൂക്ഷ വിമര്‍ശനം
സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു മനോജ് കുമാര്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആംആദ്മിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മനോജ് കുമാര്‍ നടത്തിയത്.
തെറ്റായ സ്വപ്നങ്ങള്‍
ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കെജ്രിവാള് കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു. കോണ്ട്ലിയില്‍ നിന്നുള്ള ആംആദ്മി നിയമസഭാംഗമായിരുന്നു ഇദ്ദേഹം. മനോജ് കുമാറിന് ടിക്കറ്റ് നിഷേധിച്ച ആംആദ്മി കുല്‍ദീപ് കുമാറിനെയാണ് കോണ്ട്ലിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
നാലാമത്തെ എംല്‍എ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആം ആദ്മി വിടുന്ന നാലാമത്തെ എംഎല്‍എയാണ് മനോജ് കുമാര്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആംആദ്മി എംഎല്‍എമാര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.
കോണ്‍ഗ്രസില്‍
ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന് ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മിയില്‍ നിന്ന് നേരത്തെ പുറത്തുപോയത്. ഇതില്‍ ആദര്‍ശ് ശാസ്ത്രി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ടിക്കറ്റ് വില്‍പ്പന
ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ആദര്‍ശ് ശാസ്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആംആദ്മിയില്‍ ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യപരമായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു
നിയമസഭാ ടിക്കറ്റ്
സത്യസന്ധതയുള്ള ഒരു പാര്‍ട്ടിയായി നടിക്കുക മാത്രമാണ് ആംആദ്മി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കുകയൊക്കെ ചെയ്യും. എന്നാല്‍ നിയമസഭാ ടിക്കറ്റിന് 10 കോടി രൂപ ഈടാക്കുകയും ചെയ്യുന്നുവെന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും ആദര്‍ശ് ശാസ്ത്രി ആരോപിച്ചു. ശാസ്ത്രിക്ക് കോണ്‍ഗ്രസ് നിയമസഭാ ടിക്കറ്റ് നല്‍കുകയും ചെയ്തു.
ശക്തമായ പ്രചരണം
അതേസമയം അധികാരം പിടിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ശക്തമായ പ്രചരണമാണ് ദില്ലിയില്‍ ബിജെപി നടത്തുന്നത്. നഗരത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ദില്ലിയിലെ എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ദ്ദേശം
പാർട്ടി ചിഹ്നം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പട്ടിക, ദില്ലി സര്‍ക്കാറിന്റെ പരാജയങ്ങള്‍ സൂചിപ്പിക്കുന്ന നോട്ടീസ് എന്നിവയുമായി എല്ലാ വീടുകളിലും സന്ദർശനം നടത്താനാണ് ബൂത്ത് തല കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതീക്ഷകള്‍
ഏത് സാഹചര്യത്തിലും ദില്ലിയിലെ 32 മുതൽ 33 ശതമാനം വരെ വോട്ട് നേടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. കഴിഞ്ഞ തവണ ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടുവുണ്ടായിരുന്നില്ല. ഇത്തവണ കോണ്‍ഗ്രസ് കുറച്ച് വോട്ടുകള്‍ പിടിക്കുക കൂടി ചെയ്താല്‍ പല മണ്ഡലങ്ങളിലും വിജയിച്ചു കയറാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
'മുസ്ലിം വോട്ട് കിട്ടാന്‍ ഇഎംഎസിനെയും അറഫാത്തിനെയും ഫോട്ടോ ഷോപ്പിലൂടെ ഒരുമിച്ച് ഇരുത്തിയത് പോലെ'
സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന് അവതാരകന്;സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി